

വയനാട്: അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആൻ്റോയുടെ ജാമ്യം നിഷേധിച്ചത്.
നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആൻ്റോ അഗസ്റ്റിന്‍ ഉള്ളത്. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്. ആൻ്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യം ഉണ്ടെന്നാണ് എക്സൈസിൻ്റെ വാദം. വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിനാണ് അബ്കാരി നിയമം അനുസരിച്ച് ആൻ്റോയെ അറസ്റ്റ് ചെയ്തത്.
മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യശേഖരം പിടികൂടിയത്. രാജ്യത്തൊരു വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുന്നത് മൂന്ന് ലിറ്റർ മദ്യമാണ്. എന്നാൽ ആൻ്റോയുടെ വാഴവറ്റയിലെ കുടുംബ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്.