തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സേനയ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാംമുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും പൊലീസിന്റെ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പോക്സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രിയുടെ വിമർശനം.
പത്തനംതിട്ട പോക്സോ കേസ് അട്ടിമറിച്ചതിൽ പേരെടുത്ത് പറയാതെയും മുഖ്യമന്ത്രി വിമർശിച്ചു. പത്തനംതിട്ട എസ്പിയായിരിക്കേ വിജി വിനോദ് കുമാർ പോക്സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല കണ്ടെത്തൽ. അതേസമയം വർഗീയ കൂട്ടുകെട്ടുകളെ സൂക്ഷിക്കണമെന്നും സേനയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
കേരളത്തിൽ കാസ-ആർഎസ്എസ് വർഗീയ കൂട്ടുകെട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇവർ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. കർശന നിരീക്ഷണവും നടപടിയും വേണമെന്നും പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി.