പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ അന്തരിച്ചു

ഏലം ബോർഡിലെ മുൻ ഉദ്യോഗസ്ഥനായ അദ്ദേഹം ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനാണ്.
childrens writer pi sankaranarayanan passes away
Published on
Updated on

കൊച്ചി: പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ (80) അന്തരിച്ചു. എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളമായി ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം.

ഏലം ബോർഡിലെ മുൻ ഉദ്യോഗസ്ഥനായ അദ്ദേഹം ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രസിദ്ധനാണ്. കേരളീയ സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സാഹിത്യകാരനാണ് അദ്ദേഹം. കവി, ഭാഷാ സ്നേഹി, കഥാകൃത്ത്, നടന്‍, പ്രഭാഷകന്‍, ഗാന്ധിയന്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു പി.ഐ. ശങ്കരനാരായണന്‍.

ജന്മം കൊണ്ട് കണ്ണൂര്‍ക്കാരനായ അദ്ദേഹം എട്ടു വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. 1974ല്‍ ഏലം ബോര്‍ഡില്‍ (ഇപ്പോൾ സ്പൈസസ് ബോര്‍ഡ്) പബ്ലിസിറ്റി വിഭാഗത്തില്‍ ചേര്‍ന്നു. ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം അദ്ദേഹത്തിൻ്റെ രചനയാണ്.

childrens writer pi sankaranarayanan passes away
"എൻ്റെ പരാതിയിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു"; കാപട്യം തിരിച്ചറിയണമെന്ന് അരിതാ ബാബു

ഗാന്ധിയന്‍ സര്‍വോദയ നേതാക്കളായിരുന്ന പ്രൊഫ. എം.പി. മന്മഥൻ്റേയും പ്രൊഫ. ജി. കുമാരപിള്ളയുടെയും നേതൃത്വത്തില്‍ നടന്നിരുന്ന മദ്യവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. ‘ലഹരിക്കെതിരെ ലഹരി’ എന്ന ബോധവല്‍ക്കരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷനിലെ അംഗമായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലാ ഗാന്ധി ചെയറിൻ്റെ ആദരം ലഭിച്ചിരുന്നു. ഗാന്ധിയന്‍ ആശയപ്രചാരണ പ്രവര്‍ത്തനങ്ങളെ മാനിച്ച് കൊല്‍ക്കത്തയിലെ ‘വാക്’ എന്ന സംഘടനയുടെ പുരസ്കാരവും തേടിയെത്തി.

‘അറിയൂ ഗാന്ധിജിയെ’ എന്ന പുസ്തകം കുട്ടികളെ ഉദ്ദേശിച്ച് എഴുതിയതാണെങ്കിലും ഈ രംഗത്തെ അദ്ദേഹത്തിൻ്റെ മികച്ച സംഭാവനകളിലൊന്നാണ്. സൈലൻ്റ് വാലി സമരകാലത്തും (1980) തുടര്‍ന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനായി പ്രകൃതിവന്ദനം, ഇലയും മരവും കാടും, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി, ഭൂമിയുടെ നാവ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

childrens writer pi sankaranarayanan passes away
കേരളത്തിൻ്റെ എയിംസ് ആവശ്യം: ഹൈക്കോടതിയിൽ മറുപടി നൽകാതെ കേന്ദ്രം

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവൽക്കരണ അവാർഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു. ജീവിത മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന കവിത-കഥ ക്ലാസുകളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്നൊരു പ്രസിദ്ധീകരണ സ്ഥാപനത്തിൻ്റെ ഉടമ കൂടിയാണ് അദ്ദേഹം. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു. നളിനിയാണ് ഭാര്യ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com