ഇടുക്കി: മന്ത്രി സജി ചെറിയാനോട് ക്ഷുഭിതനായി എം.എം. മണി. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിയുടെ രോഷപ്രകടനം." ഒരുമാതിരി പണി മന്ത്രിയാണെങ്കിലും കാണിക്കരുത്. ഞങ്ങളെയൊക്കെ എന്തിന് മെനക്കെടുത്തി?," എന്നായിരുന്നു മണിയുടെ പ്രതികരണം.
പരിപാടിക്ക് ഉദ്ഘാടകനായ മന്ത്രി എത്തിയില്ല എന്ന് കണ്ടതാണ് എം.എം. മണിയെ ചൊടിപ്പിച്ചത്. മന്ത്രി ഓൺലൈനായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ എം.എം. മണിയുടെ പ്രതികരണം കടുത്തു. അവിടെയൊക്കെ പിന്നെ എന്ത് ജോലിയാണെന്നും താനങ്ങനെ പറഞ്ഞെന്ന് ചെന്ന് പറഞ്ഞേക്കാനും മണി പറഞ്ഞു.
മേലാൽ ഇത്തരം കാര്യങ്ങൾക്ക് തന്നെ ക്ഷണിക്കരുതെന്നും മണി പറഞ്ഞു. തന്റെ ഭാഷയിൽ പറഞ്ഞാൽ മറ്റെന്തെങ്കിലും പറഞ്ഞ് പോകും. ഈ സദസായതുകൊണ്ട് പറയുന്നില്ലെന്നും മണി പറഞ്ഞു. മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി പറഞ്ഞ് അവസാനിപ്പിക്കുന്നവെന്നും മണി പറഞ്ഞു.