പത്തനംതിട്ട: ശബരിമല ക്രമീകരണങ്ങൾ വിലയിരുത്തി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ. കാനനപാത വഴിയുള്ള തീർഥാടനം വർധിക്കുന്നതിനാൽ, കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് കെ.ജയകുമാറിൻ്റെ പ്രതികരിച്ചു. മുക്കുഴിയിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തുമെന്നും കെ.ജയകുമാർ പറഞ്ഞു.
7,30,000 ആളുകൾ വരേണ്ട സ്ഥാനത്ത് ഒമ്പത് ലക്ഷത്തിധികം ആളുകളെത്തുന്നുണ്ടെന്ന് ശബരിമല ചീഫ് കോർഡിനേറ്റർ എസ്. ശ്രീജിത്ത് ഐപിഎസ് പറയുന്നു. ദിവസം തെറ്റി ആളുകൾ വരുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം വന്നവരെ കടത്തി വിട്ടിരുന്നെങ്കിലും ഇനി അത് പാടില്ല എന്ന് കർശന നിർദേശം ഹൈക്കോടതി നൽകിയിട്ടുണ്ടെന്ന് എ.സ് ശ്രീജിത്ത് വ്യക്തമാക്കി.
"ശബരിമലയിൽ ഇനി മുതൽ കർശന നിയന്ത്രണമേർപ്പെടുത്തും. സ്പോട്ട് ബുക്കിങ് 500 കൂടി കൂടുതൽ അനുവദിക്കും. ഒപ്പം വരുന്ന ആളുകൾക്ക് നൽകാനുള്ളതാണ് സ്പോട്ട് ബുക്കിങ്. അത് ദുരുപയോഗം ചെയ്യാൻ പാടില്ല," എസ്. ശ്രീജിത്ത് പറഞ്ഞു.
അതേസമയം ശബരിമല ദർശനത്തിനായി തീർഥാടകരുടെ തിരക്ക് തുടരുകയാണ്. സന്നിധാനത്തെ തിരക്കനുസരിച്ചാണ് പമ്പയില്‍ നിന്ന് തീർഥാടകരെ കയറ്റിവിടുന്നത്. അതിനാൽ കൂടുതൽ നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സന്നിധാനത്ത് ദർശനം ലഭിക്കുന്നുണ്ട്. ഇതുവരെ ഈ സീസണിൽ 10 ലക്ഷത്തിലധികം തീർഥാടകർ ശബരിമലയിലെത്തി.