തിരുവനന്തപുരം: ജയിൽ ഡിഐജിക്കെതിരായ വിജിലൻസ് കേസിൽ ഗുരുതര കണ്ടെത്തലുകൾ. രാഷ്ട്രീയക്കൊലപാതകങ്ങളിലെ പ്രതികൾക്കടക്കം ഡിഐജി എം.കെ വിനോദ് കുമാർ സഹായം ചെയ്തെന്നാണ് കണ്ടെത്തൽ. കൊടി സുനിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്കും നിരന്തരം സഹായം ചെയ്തുനൽകാറുണ്ടെന്നും റിപ്പോർട്ട്. വിനോദ് കുമാറിനെ ഉടൻ സസ്‌പെൻഡ് ചെയ്യാനാണ് സാധ്യത.
രാഷ്ട്രീയക്കൊലപാതകങ്ങളിലെ പ്രതികൾക്കും മയക്കുമരുന്ന് കേസിലെ പ്രതികൾക്കും അനുകൂല റിപ്പോർട്ടുകൾ നിർമിച്ച് നൽകി പരോൾ അനുവദിച്ചു എന്ന ഗുരുതര കണ്ടെത്തലടക്കമാണ് ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ പുറത്തുവരുന്നത്. 12 തടവുകാരുടെ ഉറ്റവരിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയും ഇടനിലക്കാരൻ വഴിയുമാണ് പണം വാങ്ങുന്നത്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരൻ. വിനോദ് കുമാറിനെതിരായ ഗുരുതര ആരോപണങ്ങളുള്ള റിപ്പോർട്ട് വിജിലൻസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും.
കഴിഞ്ഞ ദിവസമാണ് തടവുകാരിൽ നിന്ന് പണം വാങ്ങിയെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കേസെടുത്തത്. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. സ്ഥലംമാറ്റത്തിനായി വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം.