കൊച്ചി: ചോദ്യക്കടലാസിലെ അഹാന്റെ ഉത്തരം പോലെ, കുട്ടികളിലെ സത്യസന്ധതയ്ക്ക് മറ്റൊരു ഉദാഹരണം കൂടി. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർതികളായ ആദിദേവ്, ആര്യതേജ്, നവനീത് എന്നിവർ മാതൃകയാകുകയാണ്. സ്കൂൾ ബസിൽ കയറുന്നതിനിടെ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിൻ്റെ ഉടമസ്ഥന് തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്താണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണെന്നാണ് വിദ്യാഭ്യാസമന്ത്രി പോസ്റ്റിലെഴുതിയത്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
"സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്." ചീമേനിയിൽ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവർ സ്കൂൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിൻ്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.
"ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു." – ഈ വാക്കുകൾ, കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവർക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.
ആദിയും, പാച്ചുവും, ശങ്കുവും – നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്. വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികൾ തന്നെയാണ് അതിന് തെളിവാകുന്നത്.