വയനാട്: മേപ്പാടിയിൽ രണ്ട് വയസുകാരൻ്റെ വയറ്റിൽ നിന്നും അഞ്ച് ബാറ്ററികൾ പുറത്തെടുത്തു. സമയബന്ധിതമായി എൻഡോസ്കോപ്പിയിലൂടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം ബാറ്ററികൾ പുറത്തെടുത്തത്. ബത്തേരി മൂലങ്കാവ് സ്വദേശിയുടെ മകനാണ് കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വിഴുങ്ങിയത്.
കുഞ്ഞ് കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങുന്നത് വീട്ടുകാർ കണ്ടിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തി. തുടർന്ന് ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പിയിലൂടെയാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുത്തത്.
വയറ്റിലെ അസിഡിക് പ്രവർത്തനത്തനം മൂലം ബാറ്ററികൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, അങ്ങനെ സംഭവിച്ചാൽ ബാറ്ററിയിൽ നിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ പുറത്തെടുക്കാൻ സാധിക്കാതെ പോയാൽ അത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കുമായിരുന്നു എന്നും ഡോക്ടർ പറഞ്ഞിരുന്നു.
കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ മാത്രം നൽകണമെന്നും, കളിക്കുന്ന സമയങ്ങളിൽ കുട്ടികൾ എപ്പോഴും മുതിർന്നവരുടെ കർശന മേൽനോട്ടത്തിൽ ആയിരിക്കണമെന്നും ഡോക്ടർമാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉദര - കരൾ രോഗവിഭാഗത്തിലെ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും ചികിത്സാ നടപടിയ്ക്ക് പിന്തുണ നൽകി.