എറണാകുളം: വിദേശ കലാകാരിയുടെ കലാസൃഷ്ടികൾ അശ്ലീലമാണെന്ന് ആരോപിച്ച് നശിപ്പിച്ചു. ദർബാർ ഹാൾ ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന നോർവീജിയൻ കലാകാരി ഹനാൻ ബെനമ്മറിന്റെ കലാസൃഷ്ടികളാണ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികള്‍ കീറിയെറിഞ്ഞത്. അക്കാദമി എസ്‌പിക്ക് ഓൺലൈൻ മുഖേന പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി സംസ്കാര സാഹിതി രംഗത്തെത്തി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഹനാൻ ബെനാമ്മറിന്റെ കലാസൃഷ്ടിയുടെ മലയാള പരിഭാഷ പോസ്റ്ററുകൾ കീറിയെറിഞ്ഞത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹോചിമിനും, സുദാംശുവും ചേര്‍ന്ന് കലാസൃഷ്ടികൾ നശിപ്പിക്കുകയായിരുന്നു. കലാസൃഷ്ടികള്‍ നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടന്നത് തനിക്ക് നേരെയുള്ള ആക്രമണം ആണെന്നും അക്കാദമിയുടെ തലപ്പത്ത് മുമ്പിരുന്നവരാണ് ഇതിന് പിന്നിലെന്നും ചെയർപേഴ്സൺ മുരളി ചീരത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.
സദാചാര ആക്രമണമാണ് നടന്നതെന്ന് ആരോപിച്ച് ആർട്ടിസ്റ്റ് ഹനാൻ ബെനാമറും രംഗത്തെത്തി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ പ്രതിരോധമായിരുന്നു തന്റെ ഇൻസ്റ്റലേഷൻ. ഇൻസ്റ്റലേഷനെപ്പറ്റി ആരും വിയോജിപ്പുകൾ പറഞ്ഞിട്ടില്ല. സംഘാടകർ നിയമപരമായി മുന്നോട്ടുപോകുന്നുണ്ടെന്നും ഹനാൻ പ്രതികരിച്ചു. കലാകാരൻ മറ്റൊരു കലാകാരനെ ആക്രമിക്കുമ്പോൾ രണ്ടുതവണ എങ്കിലും ആലോചിക്കണമെന്നും ഹനാൻ ബെനാമർ പറഞ്ഞു. ആക്രമണത്തിൽ പൊലീസിൽ പരാതി നൽകാനാണ് അക്കാദമിയുടെ തീരുമാനം.