ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എച്ച്. സലാം. കള്ള് വാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധഃപതിച്ചുവെന്ന് എച്ച്. സലാം ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാൻ സുധാകരന് യോഗ്യതയില്ലെന്നും സലാം വിമർശിച്ചു.
പിണറായി വിജയൻ്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാത്തത് എന്നും സലാം ചൂണ്ടിക്കാട്ടി. ജി. സുധാകരൻ്റെ പ്രവർത്തന മണ്ഡലം കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് പറയിപ്പിക്കരുത് എന്നും സലാം വ്യക്തമാക്കി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരൻ പണം പിരിച്ചത് എന്തിനാണെന്നും, ആരിൽ നിന്നൊക്കെ എത്ര ലക്ഷം രൂപ പിരിച്ചെന്ന് വെളിപ്പെടുത്താൻ ജി. സുധാകരന് ധൈര്യമുണ്ടോയെന്നും സലാം ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം നിയമസഭയിലെ സിപിഐഎം നേതാക്കളെ ജി. സുധാകരൻ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് സലാം പ്രതികരിച്ചത്. പിണറായി വിജയൻ സഭയിലെ നനഞ്ഞ കോഴിയാണെന്നും കെ.എൻ. ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ലെന്നും സഭയിലെ പ്രകടനത്തിൽ തനിക്ക് സങ്കടം തോന്നിയെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.
വി.ഡി. സതീശനെതിരെ പറയാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. സഭയിൽ നിന്ന് എഴുന്നേറ്റ് പറയാൻ ആരെങ്കിലും വേണ്ടേയെന്നും തോമസ് ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ എന്നും, സുധാകരൻ വ്യക്തമാക്കിയിരുന്നു.
ഇടത്തോട്ടു മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷമോ, വലത്തോട്ട് ഉടുത്താൽ വലതുപക്ഷമോ ആകില്ല. ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്‌സൺ ആയി ഒരു സ്ത്രീയെ കൊണ്ട് വന്നു. പിന്നീട് അവരെ മാറ്റി മറ്റൊരുത്തിയെ കൊണ്ടുവന്നു. അതുകൊണ്ട് എൽഡിഎഫിന് ഭരണം നഷ്ടമായി എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഊന്നുവടിയിൽ നടക്കുന്ന സിപിഐഎം പറയുന്നത് കോൺഗ്രസ് ചെളിക്കുണ്ടിലാണ് എന്നാണ്. എന്നാൽ കേരളത്തിൽ ഇപ്പോൾ കോൺഗ്രസിൻ്റെ സുവർണ കാലഘട്ടമാണ്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി ലീഗാണ് എന്നും സുധാകരൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു എന്നും അടുത്തകാലത്തൊന്നും സിപിഐഎം നന്നാകാൻ പോകുന്നില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.