കണ്ണൂർ: തളിപ്പറമ്പ് തീപിടിത്തത്തിൽ സംയുക്ത പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാണ് പരിശോധന. നഷ്ടം കണക്കാക്കാനുള്ള റവന്യൂ നടപടികളും ആരംഭിച്ചു. കെട്ടിട ഉടമയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുകയാണ്. 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
കച്ചവടത്തിരക്കിൽ മുഴുകേണ്ടിയിരുന്ന 40 വ്യാപാര സ്ഥാപനങ്ങൾ അഗ്നി വിഴുങ്ങി മണിക്കൂറുകൾക്കിപ്പുറം കെട്ടിട ഭാഗങ്ങളും കടയ്ക്കുള്ളിലെ സാധനങ്ങളുമടക്കം ചാരമായി മാറിയ ദയനീയ കാഴ്ച. 92 മുറികളിലായി പ്രവർത്തിച്ച 40 സ്ഥാപനങ്ങളാണ് പൂർണമായും കത്തി നശിച്ചത്. സമീപത്ത് ഭാഗികമായി കത്തിയ കെട്ടിടങ്ങളും, അവയ്ക്കുള്ളിൽ വെള്ളം നനഞ്ഞു നശിച്ച വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വേറെയും.
ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ശാലിമാർ എന്ന കടയ്ക്കാണ്. ഡിസ്പ്ലേ മുറികളും സ്റ്റോറും ഉൾപ്പെടെ 28 മുറികൾ തീ വിഴുങ്ങി. 40 വർഷമായി തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ശാലിമാർ നാമാവശേഷമായപ്പോൾ പ്രതിസന്ധിയിലായത് 30 ഓളം തൊഴിലാളികൾ കൂടിയാണ്. സ്ഥാപനത്തിന്റെ തുടക്കം മുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്നത് പ്രഥമ പരിഗണനയായി കാണുന്ന സ്ഥാപനം കൂടിയാണ് ശാലിമാർ.
തകർന്ന കെട്ടിടത്തിന് മുന്നിൽ കണ്ണീരോടെ നിൽക്കുന്ന തമിഴ്നാട് സേലം സ്വദേശികളായ സുബ്രഹ്മണ്യൻ-പക്ഷിയമ്മ ദമ്പതികൾക്ക് നഷ്ടമായത് താത്കാലിക കിടപ്പാടവും ഭിക്ഷയെടുത്ത് കിട്ടിയ അയ്യായിരം രൂപയുമാണ്. ഇവർ രാത്രിയിൽ ഉറങ്ങിയിരുന്നത് കത്തിയ കടകളിലൊന്നിന്റെ വരാന്തയിലായിരുന്നു. ഈ കടയ്ക്ക് അകത്തായിരുന്നു ഇവരുടെ ബാഗ് സൂക്ഷിച്ചിരുന്നത്. മറ്റൊരു വസ്ത്രം മാറി ധരിക്കാൻ പോലുമില്ലെന്ന് സങ്കടം പറയുന്നു ഇവർ.
പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് വകുപ്പുകൾ സ്ഥലത്ത് പരിശോധന നടത്തി. നഷ്ടപരിഹാരം നിശ്ചയിക്കാൻ റവന്യു വകുപ്പിന്റെ കണക്കെടുപ്പും ആരംഭിച്ചു. നഷ്ടപരിഹാരം വേഗം ലഭ്യമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.കെട്ടിട ഉടമ മുഹമ്മദ് റിഷാദ് പി പി യുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.