തിരുവനന്തപുരം; മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യകമ്പനിയിൽ നിന്ന് ഏറ്റെടുക്കാനുള്ള കെഎസ്ഇബിയുടെ നടപടി മരവിപ്പിക്കാൻ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് വ്യവസായവകുപ്പ് നിർദേശ പ്രകാരം തീരുമാനമെടുത്തത്. പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും ചീഫ് സെക്രട്ടറി നിർദേശം നൽകി.
പത്തനംതിട്ടയിലെ 12 മെഗാവാട്ടിന്റെ മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കാർബോറാണ്ടം കമ്പനിയിൽനിന്ന് സർക്കാർ ഏറ്റെടുക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതേത്തുടർന്ന് മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതി ഏറ്റെടുക്കണമെന്ന് ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഏപ്രിൽ 28നാണ് ഉത്തരവ് നല്‍കിയത്.
എന്നാൽ പദ്ധതി ഏറ്റെടുക്കാൻ മണിയാർ ജലവൈദ്യുത പദ്ധതി ഓഫിസിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഓഫിസിൽ ഉണ്ടായിരുന്നവർ തടഞ്ഞിരുന്നു. ഊർജ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് തടഞ്ഞത്. കെഎസ്ഇബി സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതായും പരാതിയുണ്ട്.
പദ്ധതിക്കായി 1991 മേയ് 18നാണ് കെഎസ്ഇബിയും കാര്‍ബൊറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. 1994ല്‍ ഉല്പാദനം തുടങ്ങി. 2024 ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. പദ്ധതി ഏറ്റെടുത്ത് കെഎസ്ഇബിക്ക് കൈമാറണമെന്ന് കാണിച്ച് ഊര്‍ജവകുപ്പിന് നിരവധി കത്തുകളയച്ചെങ്കിലും തീരുമാനമെടുത്തില്ല.
പ്രതിവര്‍ഷം മൂന്നുകോടിയിലേറെ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മണിയാർ പദ്ധതിവഴി ഏറ്റവും കുറഞ്ഞത് 18 കോടിരൂപയുടെ വൈദ്യുതി ലഭിക്കും. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ പദ്ധതിക്കുണ്ടായ നാശം പരിഹരിക്കാന്‍ വന്‍തുക നിക്ഷേപിച്ചെന്നും പകരമായി കാലാവധി 25 വര്‍ഷം കൂടി നീട്ടണം എന്നുമാണ് കമ്പനിയുടെ ആവശ്യം. പദ്ധതിയിൽ 30വർഷം കൊണ്ട് സ്വകാര്യ കമ്പനിക്കുണ്ടായ ലാഭം ഏകദേശം 300 കോടി രൂപയിലേറെയാണ്.