

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പട്ടിക രാജ് ഭവന് കൈമാറി. സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുഖ്യമന്ത്രിയാണ് മുൻഗണന നിശ്ചയിച്ചത്. പട്ടികയിൽ നിയമനം നടത്തേണ്ടത് ഗവർണറാണ്.
എന്നാൽ വിസി നിയമനം ഉടൻ ഉണ്ടാകില്ലെന്നാണ് സ്ഥിതി. സുപ്രീംകോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയ ശേഷം മാത്രം മതി നിയമനമെന്ന് രാജ്ഭവൻ തീരുമാനിച്ചു.അതനുസരിച്ച് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിന് കാലതാമസം ഉണ്ടാകും. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ നിയമന പട്ടിക നേരത്തേ സർക്കാരിന് കൈമാറിയിരുന്നു.
സുപ്രീംകോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് നല്‍കിയത്. നാല് പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. സാങ്കേതിക സര്‍വകലാശാല വിസി നിയമന പട്ടികയില്‍ ഡോ. എം.എസ്. രാജശ്രീയുടെ പേര് ഉള്‍പ്പെട്ടിരിക്കുന്നു. ഡിജിറ്റല്‍ സര്‍വകലാശാല പട്ടികയില്‍ സജി ഗോപിനാഥിന്റേയും പേര് ഉള്‍പ്പെട്ടിട്ടുണ്ട്.