വയനാട്: ന്യൂസ് മലയാളം വാർത്തയിൽ വാർത്തയിൽ ഇടപെട്ട് പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ കേളു. വണ്ടിക്കടവ് ഉന്നതിയിലെ ശൗചാലയങ്ങൾ ഇല്ലാതെ ഉന്നതിയിലെ കുടുംബങ്ങൾ ദുരിതത്തിൽ എന്ന വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ. വിഷയത്തെ ഗൗരവത്തോടെ തന്നെ കണ്ട് വിഷയത്തിൽ അടിയന്തരമായ പരിശോധനയുണ്ടാകും എന്ന് മന്ത്രി അറിയിച്ചു.
പഞ്ചായത്തുകൾ ഉൾപ്പടെ ഇത്തരം വിഷയത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. അടിയന്തിരമായി എന്തു ചെയ്യാനാകും എന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറിയില്ലാതെ ദുരിതം അനുഭവിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ വാർത്ത ന്യൂസ് മലയാളം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വണ്ടിക്കടവ് ഉന്നതിയിലെ ദുരിത ജീവിതത്തെകുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
വണ്ടിക്കടവ് ഉന്നതിയിലെ കുടുംബങ്ങൾ കക്കൂസ് ഇല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. കടുവാ സങ്കേതത്തിലെ വനത്തെയാണ് പ്രാഥമിക കൃത്യങ്ങൾക്ക് സ്ത്രീകൾ അടക്കം ആശ്രയിക്കുന്നത്. കന്നാരമ്പുഴ മുറിച്ചു കടന്നാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനത്തിലേക്ക് പോകുന്നത്.