തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സിപിഐഎമ്മിൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പണ്ഡിതരുമായി വിഷയം ചർച്ച ചെയ്യണം. നിയമപരമായ കാര്യങ്ങളും പൊതു പരിതസ്ഥിതിയും നോക്കി സർക്കാർ നിലപാട് എടുക്കും. യുവതി പ്രവേശനം മാത്രമല്ല കോടതി ഇത്തവണ പരിഗണിക്കുന്നത് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ നോക്കും. പരിശോധിച്ച് ആവശ്യമായ നിലയിൽ സംസ്ഥാന സർക്കാർ മറുപടി നൽകണം. ഇതാണ് സെക്രട്ടേറിയറ്റിൽ തീരുമാനിച്ചതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും ഇന്നത്തെ പരിതസ്ഥിതിയിൽ നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.
യുവതി പ്രവേശനം വേണോ വേണ്ടയോ എന്നതല്ല സുപ്രീം കോടതിയുടെ ചോദ്യം. അതിൻ്റെ പേരിൽ ആവശ്യമില്ലാതെ ചർച്ച നടത്തേണ്ട കാര്യമില്ല. അത് കോടതിയുടെ കാര്യമാണ്. കഴിഞ്ഞതവണ നൽകിയ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കും. ആചാരത്തിലും പരിഷ്കാരത്തിലും അറിവുള്ളവരുമായി സംസാരിച്ച് നിലപാട് സ്വീകരിക്കണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ജി. സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്നും ഇനി അനുനയമില്ലെന്നും ഗോവിന്ദൻ അറിയിച്ചു. അദ്ദേഹം ഒന്നരമണിക്കൂർ പത്രസമ്മേളനം നടത്തി. തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്. അദ്ദേഹത്തിന് ബോധ്യമില്ലാത്തത് കൊണ്ടാണല്ലോ മെമ്പർഷിപ്പ് പുതുക്കാതെ പോയത്. അമ്പലപ്പുഴ സീറ്റ് സിറ്റിങ് മണ്ഡലമാണെന്നും അവിടെ ഇടതുപക്ഷം ജയിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
സ്ഥാനാർഥി ചർച്ചകൾ പൂർത്തിയായി വരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന ഉടൻ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വലിയ ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടെന്ന വിമർശനവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്നാണ്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ പ്രതിസന്ധിയിലായി.
ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്ന് വാങ്ങണമെന്ന് അമേരിക്കയാണ് തീരുമാനിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ സ്വീകരിക്കാൻ അമേരിക്കയുടെ അനുവാദത്തിന് കാത്തിരിക്കുന്നു. കേന്ദ്രസർക്കാരിൻ്റേത് അപമാനകരമായ സമീപനമാണ്. അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു. ഇടതുപക്ഷം ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയതാണെന്നും അതാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യുദ്ധം അടുക്കളയെ പോലും ബാധിക്കുന്ന സ്ഥിതിയാണ് ഉള്ളത്. പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യം വന്നുകഴിഞ്ഞു. കേന്ദ്രസർക്കാരാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ലോകത്ത് എന്ത് നടന്നാലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഇതിനെതിരെ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ഗോവിന്ദൻ ആഹ്വാനം ചെയ്തു. പാചകവാതകം ക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണം. പൂഴ്ത്തി വെപ്പ് നടക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ജനകീയ ഇടപെടൽ വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.