
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വി.ഡി. സതീശൻ എന്തിന് സംരക്ഷിക്കുന്നു എന്ന് മനസിലാകുന്നില്ലെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. രാഹുലിനെ പുറത്താക്കാൻ സതീശന് എന്തിനാണ് പേടി. രാഹുൽ രാജി വെച്ചാൽ സതീശന്റെ എന്തെങ്കിലും കാര്യങ്ങൾ പുറത്ത് വരും എന്ന പേടിയുണ്ടോയെന്നും എം.ടി. രമേശ് ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസ് നേതാക്കളാണ്. രാഹുലിന്റെ രാജി ആവശ്യം ബിജെപി ഇനിയും തുടരും. ബിജെപി പ്രവർത്തകരെ പേടിപ്പിക്കാൻ സതീശൻ വരേണ്ടത് ഇല്ല. കൈയിൽ ഉള്ളതൊക്കെ അദ്ദേഹം പുറത്ത് വിടട്ടെയെന്നും എം.ടി. രമേശ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ ആയി തുടരാൻ അവകാശമില്ലെന്നത് പാലക്കാട്ടെ ജനങ്ങളുടെ ആവശ്യമാണെന്ന് വി. മുരളീധരനും പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് ആഭ്യന്തര പ്രശ്നമാണ്. ഇവിടെ അതല്ല പ്രശ്നം. ജനങ്ങളോട് ഇടപഴകുന്നയാളാണ് രാഹുൽ. അങ്ങനെ ഒരാളെ എംഎൽഎ ആയി തുടരാൻ അനുവദിക്കുന്നു. പാലക്കാട്ടെ ജനങ്ങൾ എന്തിന് ഇത് സഹിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
പാലക്കാട് ഈ അടുത്ത കാലത്ത് ഒന്നും ഇറങ്ങാൻ രാഹുലിന് കഴിയില്ല. പാലക്കട്ടെ ജനങ്ങൾക്ക് എംഎൽഎ വേണ്ട എന്നാണോ കോൺഗ്രസ് നിലപാട്. എംഎൽഎ സ്ഥാനം രാജി വെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. ഇരട്ട ചതിയാണ് കോൺഗ്രസ് കാണിക്കുന്നത്. മാനസിക പ്രശ്നം ഉള്ള ആളാണ് രാഹുലെന്നും വി. മുരളീധരൻ പറഞ്ഞു.