കോഴിക്കോട്: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത. പാർട്ടി നൽകിയ പട്ടിക മന്ത്രിമാർ പരിഗണിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി. പ്രവർത്തകരെ തഴഞ്ഞ് ചെമ്മാട് ദാറുൽ ഹുദയിലെ ആറ് വിദ്യാർഥികളെ ഉൾപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. അവഗണനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ നേതൃത്വം രാജി സന്നദ്ധത വരെ അറിയിച്ചിട്ടുണ്ട്.
പി.വി. അബ്ദുൾ വഹാബ് എംപിയുടെ സ്റ്റാഫ് അംഗങ്ങളെയും മന്ത്രിമാരുടെ സ്റ്റാഫാക്കാൻ ശ്രമം നടക്കുന്നു എന്നും പരാതി ഉണ്ട്. എംപിമാരുടെ സ്റ്റാഫിൽ ഉൾപ്പെട്ടവർക്ക് പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവരെ മന്ത്രിമാരുടെ പിഎ ആക്കാനുള്ള ശ്രമം നടക്കുന്നത് എന്നും അംഗങ്ങൾ ആരോപിച്ചു. അവഗണന മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രങ്ങളിലടക്കം അതൃപ്തിക്ക ഇടയാക്കിയിട്ടുണ്ട്.
മുഴുവൻ ആളുകളേയും സ്റ്റാഫിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും, പരിചയസമ്പന്നരായ ആളുകളെ ആണ് ഇതിന് ആവശ്യമെന്നുമാണ് മന്ത്രിമാരുടെ വാദം. ലിസ്റ്റ് പൂർണമായും അവഗണിക്കില്ലെന്നും ലിസ്റ്റിലുള്ള ആളുകളെ സ്റ്റാഫായി നിയമിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.