തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയങ്ങൾ സംഭവിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു. പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ എന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ അതുപോലെ നൂറും പൊട്ടുമെന്നും പരിഹാസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വിസ്മയവും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. ഏതു ബോംബ് പൊട്ടിയാലും ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആൻ്റണി രാജുവിന്റെ അയോഗ്യത എൽഡിഎഫിന് തിരിച്ചടിയല്ലെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആൻ്റണി രാജുവിന്റേത് എൽഡിഎഫിലേക്ക് വരുന്നതിന് എത്രയോ മുമ്പ് ഉണ്ടായ കേസാണ്. പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായ കേസിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിനാൽ ഇത് തിരിച്ചടിയല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.