തൃശൂർ: രൂപീകൃതമായ കാലം മുതൽ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയാണ് തൃശൂരിലെ കൊടുങ്ങല്ലൂർ. യുഡിഎഫ് ദുർബലമായ നഗരത്തിൽ അതിവേഗത്തിലായിരുന്നു ബിജെപിയുടെ വളർച്ച. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് എൻഡിഎ. പതിറ്റാണ്ടുകളായുള്ള ഭരണം തുടരാൻ എൽഡിഎഫും അട്ടിമറിയിലൂടെ ചരിത്രം കുറിക്കാൻ എൻഡിഎയും നില മെച്ചപ്പെടുത്താൻ യുഡിഎഫും ശ്രമിക്കുമ്പോൾ ഇത്തവണ കൊടുങ്ങല്ലൂരിൽ പോരാട്ടം തീ പാറുമെന്ന് ഉറപ്പാണ്.
കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രവും കോട്ടപ്പുറം പള്ളിയും ചേരമാൻ ജുമാ മസ്ജീദും മുസരീസ് പാരമ്പര്യം വിളിച്ചോതി നിൽക്കുന്ന പൈതൃക നഗരം. സാമുദായിക മൈത്രി കൊണ്ടും ചരിത്ര പ്രാധ്യാനം കൊണ്ടും രാജ്യത്തിന്റെ തന്നെ അഭിമാനമാണ് കൊടുങ്ങല്ലൂർ. 1978 ൽ രൂപീകൃതമായ കാലം മുതൽ ഇടതുപക്ഷത്തിന്റെ ഇളകാത്ത ഉരുക്ക് കോട്ടകളിലൊന്നായി തുടരുകയാണ് നഗരസഭ. നഗരസഭയിലെ മിക്ക വാർഡുകളിലും വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിച്ചു. 2000ലെ തദ്ദേശ തെരഞ്ഞെടുപ്പ് വരെ യുഡിഎഫായിരുന്നു മുഖ്യ പ്രതിപക്ഷം. പിന്നീടങ്ങോട്ട് ബിജെപി വളർന്ന് തുടങ്ങുന്നതും കോൺഗ്രസ് ദുർബലപ്പെടുന്നതും കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയം പരിശോധിച്ചാൽ വ്യക്തമാകും.
2010ൽ മേത്തല പഞ്ചായത്തിനെ കൂടി ചേർത്തതോടെ ആകെ വാർഡുകളുടെ എണ്ണം 44 ആയി. 2005ൽ 14 സീറ്റുകളിലും 2010ൽ 27 സീറ്റുകളിലും 2015ൽ 24 സീറ്റുകളിലും വിജയിച്ച് അധികാരം നിലനിർത്തിയ ഇടതുപക്ഷത്തിന് 2020ലേക്ക് എത്തിയപ്പോൾ ബിജെപിയിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാകട്ടെ ഒരൊറ്റ സീറ്റിന്റെ മുൻ തൂക്കത്തിൽ മാത്രമാണ് എൽഡിഎഫിന് ഭരണം ആവർത്തിക്കാനായത്. ഇത്തവണ കുറവുകൾ പരിഹരിച്ചും വികസന നേട്ടങ്ങളെ പ്രചരണ ആയുധമാക്കിയും വിജയം വീണ്ടും ആവർത്തിക്കാമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിനും യുഡിഎഫിനും ഉണ്ടായ സംഘടനാ ദൌർബല്യം മനസ്സിലാകും. 2005 ൽ എട്ടു സീറ്റുകളും 2010 ൽ 11 സീറ്റുകളുമുണ്ടായിരുന്ന യു.ഡി.എഫിന് തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ കടുത്ത തിരിച്ചടിയാണ് നേരിട്ടത് . 2015ൽ നാല് സീറ്റിലേക്ക് കൂപ്പ് കുത്തി. 2020ൽ ഒരംഗത്തെ മാത്രമാണ് മുന്നണിയുടെ ഭാഗമായി വിജയിപ്പിക്കാനായത്.
2000ൽ ഒരേ ഒരു സീറ്റിൽ മാത്രം വിജിയിച്ച ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് നഗരസഭാ ഭരണം നഷ്ടമായത്. അതുകൊണ്ട് തന്നെ ഇത്തവണ ഭരണം നേടുമെന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് എൻഡിഎ. കൊടുങ്ങല്ലൂർ നഗരത്തിലെ രാഷ്ടീയ ശക്തിയായി സിപിഎം മുന്നിലുണ്ടെങ്കിലും സിപിഐയ്ക്കുണ്ടായ ബലക്ഷയം എൽഡിഎഫിനെ ഇത്തവണ ബാധിച്ചേക്കും. നിലിയില്ലാ കയത്തിൽ മുങ്ങി നിൽക്കുന്ന കോൺഗ്രസിനാകട്ടെ സ്വന്തം പാർട്ടിയിലെ അധികാര വടം വലിക്കും ഗ്രൂപ്പ് തർക്കങ്ങൾക്കും പുറമെ പ്രധാന സഖ്യ കക്ഷിയായി മുസ്ലീം ലീഗിന്റെ പ്രശ്നങ്ങൾ കൂടി പരിഹരിച്ച് വേണം തെരഞ്ഞെടുപ്പിനെ നേരിടാൻ.