

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോടികളുടെ ഓൺലൈൻ തട്ടിപ്പ്. ഹരിപ്പാട് സ്വദേശിയും പ്രവാസിയുമായ വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ തട്ടിയെടുത്തു. മകൻ്റെ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വൻകിട കോർപ്പറേറ്റ് ഗ്രൂപ്പിൻ്റെ പേരിനോട് സാമ്യമുള്ള സ്ഥാപനത്തിൻ്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി തട്ടിപ്പുസംഘം വയോധികനെ സമീപിച്ചത്. ഇതുവഴി വൻ ലാഭം ഉണ്ടാകുമെന്ന് ഇവർ വയോധികനെ വിശ്വസിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.73 തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറി. മകന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബർ പൊലീസ് അറിയിച്ചു.