

തിരുവനന്തപുരം; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻകൂർ അനുമതി വാങ്ങാതെ ഓഹരി വിൽക്കാൻ അദാനിക്ക് എങ്ങനെ ധൈര്യം കിട്ടിയെന്നും അദാനിക്കെതിരെ സർക്കാർ എന്ത് നിയമനടപടി സ്വീകരിക്കുമെന്നും സതീശനോട് പിണറായി ചോദിച്ചു. "വിഴിഞ്ഞം ഓഹരി കരാർ അദാനിക്ക് ലാഭം ഉണ്ടാക്കാനുള്ള ഇടപാടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരാണെന്നും പിണറായി വിമർശിച്ചു.
വിഴിഞ്ഞം ഓഹരി കരാർ അദാനിക്ക് ലാഭം ഉണ്ടാക്കാൻ പോകുന്നതാണ്. 25 ശതമാനത്തിന് മുകളിൽ കൈമാറ്റമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ഇപ്പോൾ നടത്താൻ പോകുന്നത് നിയമവിരുദ്ധവും കരാർ ലംഘനവുമാണ്. ഉടമസ്ഥാവകാശ കൈമാറ്റത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. നാടിനെതിരായ ഒരുപാട് തീരുമാനങ്ങൾ ഉണ്ടാകുന്നു. അതിന്റെ പുതിയൊരു നിലയാണ് കഴിഞ്ഞ നിയമസഭയിൽ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"കരാറിനെതിരായ നടപടിയാണ് വിഴിഞ്ഞത്ത് ഉണ്ടായത്. സർക്കാർ ഏത് തരത്തിൽ നിയമ നടപടി സ്വീകരിക്കും. തൻ്റെ അറിവോടെയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.അദാനി സർക്കാരിനെ അറിയിച്ചു എന്നാണ് പറഞ്ഞത്. അപ്പോൾ പിന്നെ എന്തിനാണ് രഹസ്യമാക്കി വച്ചത്. എംഎസ്‌സിയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു, എങ്ങനെ അദാനിക്ക് ഇത്ര ധൈര്യമായി കാര്യങ്ങൾ നീക്കാൻ കഴിഞ്ഞു, " പിണറായി ചോദിച്ചു.
വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തുറമുഖം ഒരു കമ്പനിക്ക് തീറെഴുതി കൊടുക്കുന്നതിന് തുല്യമാണ്. കക്ഷി ഭേദമില്ലാതെ ഇതിന് എതിരെ പ്രതിഷേധം ഉയരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.