ഇടുക്കി: തൊണ്ടിമുതൽ തിരിമറിക്കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ആൻ്റണി രാജുവിനെ ശിക്ഷിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആൻ്റണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. കുറ്റക്കാരൻ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ പാർട്ടി മന്ത്രിയാക്കി. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും സതീശൻ പറഞ്ഞു.
വെള്ളാപ്പള്ളി വിഷയത്തിൽ പരിഹാസത്തോടെയാണ് സതീശൻ പ്രതികരിച്ചത്. വെള്ളാപ്പള്ളിക്ക് ആരും മൂക്കുകയർ ഇടരുത്. തെരഞ്ഞെടുപ്പ് വരെ എല്ലാദിവസവും ഇതുപോലെ പറഞ്ഞുകൊണ്ടിരിക്കണം. മുഖ്യമന്ത്രി സംരക്ഷണം തുടരുകയും ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേ സമയം രാഹുൽ വിഷയത്തിൽ പി.ജെ. കുര്യൻ്റെ പ്രതികരണം താൻ അറിഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം സംഘടനാപരമായ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി അടിമാലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അടിമാലി മണ്ണിടിച്ചിൽ ദുരിതത്തിൽ പെട്ട സന്ധ്യയുടെ അവസ്ഥ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, സർക്കാർ അവഗണിച്ചാൽ കോൺഗ്രസ് സഹായിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.