കണ്ണൂർ: പയ്യന്നൂർ മൂലക്കീൽ കടവ് പാലം നിർമ്മാണം അനന്തമായി നീളുന്നു. 2008ൽ ആദ്യ അനുമതി ലഭിച്ച പാലം 17 വർഷങ്ങൾക്കിപ്പുറവും കടലാസിൽ തന്നെയാണ്. അഞ്ച് കോടി രൂപയുടെ ആദ്യ എസ്റ്റിമേറ്റ് ഇപ്പോൾ 25 കോടി രൂപയിലെത്തി. ഇനിയെങ്കിലും നാടിന്റെ സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് 17 വർഷമായി ഈ പാലത്തിനായി പ്രവർത്തിക്കുന്ന കൊയക്കീൽ രാഘവനെന്ന പൊതുപ്രവർത്തകൻ.
2008ൽ നിർമാണ സാധ്യതകൾ തുറന്ന മൂലക്കീൽ പാലം യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഉപകാരി എന്ന് നാട്ടുകാർ വിളിക്കുന്ന കൊയക്കീൽ രാഘവൻ തന്റെ 63ാം വയസ്സിലും ഈ പാലത്തിനായുള്ള പോരാട്ടവുമായി രംഗത്തുണ്ട്.
കല്യാശ്ശേരി, പയ്യന്നൂർ മണ്‌ഡലങ്ങളിലെ മാടായി, രാമന്തളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പൂർത്തിയായാൽ ആറ് കിലോമീറ്റർ ദൂരമാണ് യാത്രാ ദൂരം കുറയുക. അഞ്ച് കോടി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു 2008 ൽ തയ്യാറാക്കിയത്. 2009 ലെ ബജറ്റ് പ്രഖ്യാപനത്തിലും ഈ പാലമുണ്ടായിരുന്നു. എന്നാൽ 2011 ൽ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുംവരെ ഡിസൈൻ അംഗീകരിക്കുകയോ ഭരണാനുമതി ലഭിക്കുകയോ ചെയ്‌തില്ല.
തുടർന്നുവന്ന യുഡിഎഫ് സർക്കാറിന്റെ കാലത്ത് 14 കോടി 20 ലക്ഷം രൂപയുടെ ഡിപിആർ ഭരണാനുമതിക്ക് സമർപ്പിച്ചു. 2012 ൽ ഭരണാനുമതി ലഭിക്കാനിരിക്കെ ഇൻലാൻ്റ് നാവിഗേഷൻ വിഭാഗം എതിർപ്പുമായി രംഗത്തെത്തി. പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലക്കോട് പുഴ ഉൾനാടൻ ജലഗതാഗത വകുപ്പിൻ്റെ പരിധിയിൽ വരുന്നതാണെന്നും പാലത്തിന്റെ ഡിസൈൻ മാറ്റണമെന്നുമായിരുന്നു ആവശ്യം.
2015 വരെ ഈ തർക്കം തുടർന്നു. 2016 ൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബഡ്‌ജറ്റിൽ 25 കോടി രൂപ പദ്ധതി വിഹിതമായി അനുവദിച്ചതോടെ പാലമെന്ന നാട്ടുകാരുടെ സ്വപ്നം വീണ്ടും സജീവമായി. 2020 ജനുവരിയിൽ 23 കോടി 52 ലക്ഷം രൂപയുടെ ഡിപിആർ സർക്കാറിന് മുന്നിലെത്തി. പ്രളയവും കോവിഡും കാരണം നിർമ്മാണപ്രവർത്തനം പക്ഷേ വീണ്ടും വൈകി. ഏറ്റവുമൊടുവിൽ സ്ഥലം ഏറ്റെടുക്കലുൾപ്പെടെ പൂർത്തിയാകുമ്പോൾ ഇനിയുമേറെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. 17 വർഷമായി മൂലക്കീൽ പാലമെന്ന സ്വപ്നത്തിനായി ഓടി നടക്കുന്ന രാഘവനും പാലം യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലാണ്.