
കോഴിക്കോട്: ശാരീരിക പരിമിതികൾ മറികടന്ന് എവറസ്റ്റ് കീഴടക്കി അരക്കിണർ സ്വദേശി അമൻ അലി. സ്വാതന്ത്ര്യ ദിനത്തിൽ എവറസ്‌റ്റ് ബേസ് ക്യാംപിൽ പതാക ഉയർത്തിക്കൊണ്ട്, ഏറെ നാളത്തെ സ്വപ്നം സഫലമാക്കിയ ഈ പ്ലസ് വണ്‍ വിദ്യാർഥി, ഇന്ന് ഒരു നാടിന്‍റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
ഷെയ്ഖ് ഹസ്സൻ ഖാൻ നയിച്ച 20 അംഗ മലയാളി സംഘത്തിന്റെ ഭാഗമായാണ് അമൻ അലി ഈ മാസം മൂന്നാം തീയതി നാട്ടിൽ നിന്നും എവറസ്റ്റ് കീഴടക്കാനായി തിരിച്ചത്. ഓഗസ്റ്റ് 15ന് ഇന്ത്യൻ പതാക എവറസ്റ്റിൽ ഉയർത്തണം എന്നായിരുന്നു അമന്റെ ഏറെനാളത്തെ ആഗ്രഹം. ലോക്കോ മോട്ടോർ ഡിസബിലിറ്റി ബാധിച്ച് ജന്മനാ കൈകളില്ലാത്ത അമന് തന്റെ ഇച്ഛാ ശക്തിയും ലക്ഷ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് എവറസ്‌റ്റ് കീഴടക്കാൻ കരുത്തായത്.
ചെറുപ്പം മുതൽ അമന് ഫുട്ബോളിനോട് വലിയ താൽപ്പര്യമായിരുന്നു. എന്നാല്‍, ഡോക്ടറുടെ നിർദേശപ്രകാരം ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് വയനാട് കുറുമ്പാലക്കോട്ടയിലേക്ക് നടത്തിയ ആദ്യ ട്രക്കിങ് അനുഭവമാണ് അമനെ എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഗോകുലം എഫ്‌സി സംഘടിപ്പിച്ച 'മഴവില്ല്' എന്ന കായിക പരിശീലന ക്യാംപിൽ വെച്ചാണ് അമൻ തന്റെ ആഗ്രഹം പരിശീലകൻ മുഹമ്മദ് ഷാഹിലിനോട് പറയുന്നത്. അതിനുശേഷം അമന്‍റെ ആഗ്രഹത്തിനായി കുടുംബവും, നാട്ടുകാരും, പരിശീലകരും ഒന്നിച്ചുനിന്നു. എവറസ്റ്റ് കീഴടക്കുന്നതിന് മാസങ്ങളോളം നീണ്ട പരിശീലനം ആവശ്യമായി വന്നു. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിനായി സ്കൂളിൽ നിന്നും പ്രമുഖ കമ്പനികളിൽ നിന്നും സഹായം ലഭിച്ചു.