

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൂന്ന് തവണയാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റിവെച്ചത്. ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.
കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാണ്. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ വൈകി. സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസ്സമായെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം.
ഫലം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. നാളെയോ മറ്റന്നാളോ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതീക്ഷ.