കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. പയ്യന്നൂരിൽ കോൺഗ്രസ് പ്രകടനത്തിന് നേരെ ആക്രമണമുണ്ടായി. സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകടനം.
എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രകടനത്തിന് നേരെയും ആക്രമണം ഉണ്ടായി. ഒറ്റുകാരുടെ വാക്കും കേട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ നോക്കി നിൽക്കില്ലെന്ന് മുദ്രാവാക്യം ഉയർത്തി സിപിഐഎമ്മും പ്രതിഷേധിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ കയ്യിട്ടുവാരിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിട നിർമാണ ഫണ്ടിനായുള്ള രശീതി ടി.ഐ. മധുസൂദനൻ വ്യാജമായി നിർമിച്ചു. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല. വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണ വിധേയരെ സംരക്ഷിക്കുകയും ചെയ്തു. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നത്. നടപടിയെ ഭയപ്പെടുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണൻ്റെ ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി മാറുന്ന തരത്തിലാണ് കുഞ്ഞികൃഷ്ണന്‍റെ പ്രവൃത്തിയെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞത്. കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. സമാന ആരോപണങ്ങളിൽ തെറ്റ് പറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നെന്നും കെ.കെ. രാഗേഷ് അറിയിച്ചിരുന്നു.