
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള പി.വി.അൻവറിൻ്റെ പത്രിക തള്ളി. എന്നാൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാം. സ്വതന്ത്രനായി മത്സരിക്കാനുള്ള അൻവറിൻ്റെ പത്രിക വരണാധികാരി സ്വീകരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു.
ടിഎംസി സ്ഥാനാർഥിയാവാൻ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്നാണ് വരണാധികാരി വ്യക്തമാക്കുന്നത്. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയതെന്നാണ് വിവരം. ചിഹ്നം അനുവദിച്ച് കൊണ്ടുള്ള കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ നേതൃത്വം അയച്ചിട്ടുണ്ടെന്നാണ് അൻവറിൻ്റെ വിശദീകരണം.
അതേസമയം, അൻവറിന് 52.21 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരത്തിലെ കണക്ക്. 20.60 കോടിയുടെ ബാധ്യതയുണ്ടെന്നാണ് അൻവർ സത്യവാങ്മൂലത്തിൽ പറയുന്നത്. യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്തിന് 8.12 കോടിയുടെയും എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 63.89 ലക്ഷം രൂപയുടെയും ആസ്തിയാണുള്ളത്.
കഴിഞ്ഞദിവസമായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇടതു മുന്നണി, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇന്നലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ ആറ് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം അഞ്ചിനാണ്.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ഉപ വരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം പിബി അംഗം എ. വിജയരാഘവൻ, സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പി.പി. സുനീർ എംപി, മന്ത്രി വി. അബ്ദുറഹിമാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി പ്രഖ്യാപിച്ച പി.വി. അൻവർ തൊട്ടുപിന്നാലെ ചന്തക്കുന്നിൽ നിന്ന് തുറന്ന ജീപ്പിൽ റോഡ് ഷോയായി എത്തിയായിരുന്നു പത്രിക സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഇ.എ. സുകു, ഓട്ടോ ഡ്രൈവർ സലാഹുദ്ദീൻ, കർഷകൻ സജി, വഴിയോരക്കച്ചവടക്കാരൻ ഷബീർ എന്നിവർക്കൊപ്പമാണ് അൻവർ നിലമ്പൂർ തഹസീൽദാർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.