108 ആംബുലൻസ് പദ്ധതിയിൽ സർക്കാറിനെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സർവീസ് നടത്തിവന്ന ജിവികെ ഇഎംആര്‍ഐ കമ്പനിയുടെ അയോഗ്യത സർക്കാർ മറച്ചു വെച്ചെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ടെക്‌നിക്കല്‍ ബിഡില്‍ പരാജയപ്പെടണ്ട കമ്പനിയെ സംരക്ഷിച്ചുകൊണ്ട് 250 കോടി കമ്മീഷന്റെ ഉപകാരസ്മരണയാണ് സർക്കാർ കാണിച്ചതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
കര്‍ണാടകയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിന്റെ ടെന്‍ഡറിന് കമ്പനി വ്യാജരേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിൻ്റെ പേരില്‍ കമ്പനിയെ രണ്ടു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത രേഖകളും മേഘാലയയില്‍ ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത രേഖകളും രമേശ് ചെന്നിത്തല പുറത്തു വിട്ടു.സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അയോഗ്യരാകുമെന്നിരിക്കെ സത്യവാങ്മൂലത്തില്‍ സർക്കാർ ഇക്കാര്യം മറച്ചുവെച്ചെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ വ്യാജമാണെന്നാണ് കമ്പനിയുടെ വിശദീകരണം.
അഞ്ചുവർഷം മുൻപ് ആംബുലൻസ് നടത്തിപ്പിന് 517 കോടി രൂപ വാങ്ങിയ GVK ഗ്രീൻ ഹെൽത്ത് കമ്പനി ഇത്തവണ ടെൻഡറിൽ ക്വാട്ട് ചെയ്തത് 293 കോടി മാത്രമാണ്. നഴ്സിംഗ് സ്റ്റാഫിന്റെ നിയമനത്തിലെ പുതിയ മാനദണ്ഡങ്ങൾ അടക്കം കണക്കാക്കുമ്പോൾ സാമ്പത്തിക ചെലവ് കുറവായതിനാൽ കുറഞ്ഞ തുകക്ക് ടെൻഡറിൽ പങ്കെടുത്തു എന്നാണ് കമ്പനിയുടെ വിശദീകരണം.
14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ, 315 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ, 6 നിയോ നേറ്റൽ ആംബുലൻസുകൾ എന്നിവയുടെ അഞ്ചുവർഷത്തേക്കുള്ള നടത്തിപ്പിനായാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ വിളിച്ചത്. 2019 ൽ 316 ആംബുലൻസുകളുടെ നടത്തിപ്പിന് ജിവികെ ഗ്രീൻ ഹെൽത് കമ്പനി ആവശ്യപ്പെട്ടത് 517 കോടി രൂപയാണ്. അഞ്ചുവർഷത്തിനു പുറം എല്ലാ ചെലവും കൂടിയ ഈ കാലയളവിൽ 335 ആംബുലൻസുകളുടെ നടത്തിപ്പിന് കമ്പനി ക്വാട്ട് ചെയ്തിരിക്കുന്ന തുക 293 കോടി രൂപ മാത്രവും. ഒറ്റയടിക്ക് 224 കോടി രൂപ കുറഞ്ഞു. എണ്ണ വിലവർധന, സ്പെയർപാർട്സ് വിലവർധന അടക്കം ഉണ്ടായ ഈ ഘട്ടത്തിലും കമ്പനിക്ക് എങ്ങനെയാണ് 2019 നേക്കാൾ കൂടിയ എണ്ണം വാഹനങ്ങളുടെ നടത്തിപ്പിന് ഇത്രയും കുറഞ്ഞ തുക ടെൻഡർ വിളിക്കാൻ ആയത് എന്നാണ് ഉയരുന്ന ചോദ്യം.
2025 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയ്ക്കായി നാല് കമ്പനികൾ ആണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിളിച്ച ടെൻഡറിൽ പങ്കെടുത്തത്. ജിവികെ കൂടാതെ 376 കോടി രൂപ ക്വാട് ചെയ്ത ജയ് ആംപേ എമർജൻസി സർവീസ്, 424 കോടി രൂപ കോട്ട് ചെയ്ത സെൻ പ്ലസും ആണ് യോഗ്യത നേടിയ മറ്റു രണ്ട് കമ്പനികൾ. ഈ വിവരവും ജിവികെയ്ക്ക് ചോർത്തി കിട്ടിയെന്നും ആരോപണം ഉണ്ട്.