

തിരുവനന്തപുരം: ദിനേശ് ഐടി സൊലൂഷ്യനുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണം കഴമ്പുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കിയെന്ന് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രേഖകളില്ലാതെ താൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും, തൻ്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി യു ടേൺ അടിച്ച് രക്ഷപ്പെടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
231 കോടിക്ക് ചെയ്യാൻ കഴിയുന്ന വർക്കാണ് 735 കോടിക്ക് ചെയ്യുന്നതെന്നും എത്ര വലിയ അഴിമതിയാണെന്നും ചെന്നിത്തല ചോദിച്ചു. ഭരണത്തിൻ്റെ അവസാന നാളുകളിൽ വൻ അഴിമതിയാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം നടക്കുകയാണെന്നും കേരളത്തിലെ പ്രാഥമിക സഹകരണങ്ങൾക്കുള്ള സോഫ്റ്റ് വെയർ തയാറാക്കുന്നതിന് ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ തീരുമാനിച്ച കരാർ ദിനേശ് ബീഡി സഹകരണ സംഘത്തിന് സർക്കാർ കൈമാറാൻ പോവുകയാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ടിസിഎസിന് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാറാണ് യാതൊരു മുൻ പരിചയവുമില്ലാത്ത ദിനേശ് ബീഡിക്ക് കൈമാറുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്