

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിൽ എത്തിച്ച മൂന്ന് യുവാക്കൾ എട്ടു വർഷമായി ജയിലിൽ. വ്യാജ മയക്കുമരുന്ന് കേസിലാണ് മൂന്ന് യുവാക്കളെ ലഹരി മാഫിയ സംഘം കുടുക്കിയതെന്നാണ് റിപ്പോർട്ട്.
കൊല്ലം സ്വദേശികളായ ഉമറുൽ ഫാറൂഖ്, സിയാദ്, സബീർ എന്നി യുവാക്കളെയാണ് ജോലി വാഗ്ദാനം ചെയ്ത് 2020ൽ മലേഷ്യയിൽ എത്തിച്ചത്. കെമിക്കൽ ഫാക്ടറിയിലേക്കെന്ന് പറഞ്ഞാണ് വിദേശത്ത് എത്തിച്ചത്. എന്നാൽ ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് കെമിക്കൽ ഫാക്ടറിയിൽ മയക്കു മരുന്ന് നിർമാണമാണ് നടക്കുന്നതെന്ന് ഇവർ തിരിച്ചറിയുന്നത്.
ഇക്കാര്യം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ യുവാക്കളെ കമ്പനി അധികൃതർ മുറിയിൽ പൂട്ടിയിട്ട്, മയക്കുമരുന്ന് കേസിൽ കുടുക്കുകയായിരുന്നു. ഈ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് ജയിലിൽ നിന്ന് വിളിച്ച് ഇവർ വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
ലഹരി മാഫിയ കേസിൽ കുടുക്കി ജയിലിലാക്കിയെന്ന് പരാതിപ്പെട്ടാൽ മക്കളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. പിന്നീടാണ് കുടുംബം എംബസിക്ക് പരാതി നൽകിയത്. യുവാക്കൾ മയക്കുമരുന്ന് കേസിലാണ് ജയിലിലായിട്ടുള്ളതെന്ന് എംബസി വീട്ടുകാരെ അറിയിച്ചു. ഇതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്.