കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമുള്ള കിണറ്റിൽ നിന്ന് പൊലീസ് കണ്ടെത്തുന്നതിൽ നിർണായകമായത് നാഷണൽ സ്റ്റേറ്റിസ്റ്റിക്കൽ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉണ്ണിയുടെ ഇടപെടലാണ്. രാവിലെ പത്തരയോടെ ഓഫീസിന് താഴെയുള്ള കിണറിൽ നിന്നാണ് ഗോവിന്ദച്ചാമിയെ താൻ കണ്ടതെന്ന് ഉണ്ണി പറയുന്നു. ആദ്യം താനും മറ്റൊരു ഉദ്യോഗസ്ഥയും പോയി കിണറിൽ പരിശോധിച്ചപ്പോൾ കിണറിൽ കണ്ടിരുന്നില്ലെന്നും എന്നാൽ സംശയം തോന്നി ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയെ കണ്ടതെന്നും ഉണ്ണി പറയുന്നു. വിവരം പുറത്തുപറഞ്ഞാൽ കുത്തിക്കൊല്ലുമെന്ന് ഗോവിന്ദച്ചാമി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ആളുകളെ വിളിച്ച് കൂട്ടുകയുമായിരുന്നുവെന്നും ഉണ്ണി ന്യൂസ് മലയാളത്തോട് പറഞ്ഞു.
കണ്ണൂർ നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സെക്യൂരിറ്റിയായ ഉണ്ണിയാണ് ആദ്യം പ്രതിയെ കണ്ടത്. പിടികൂടിയ ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷ സെല്ലിലെ കമ്പി മുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങുകയും തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റീന്‍ ബ്ലോക്കിലെത്തുകയം ചെയ്തു. ക്വാറന്റീന്‍ ബ്ലോക്കിലെ മതിലിനോട് ചേര്‍ന്ന മരം വഴിയാണ് ഇയാൾ പുതപ്പ് കമ്പിയിൽ കെട്ടി രക്ഷപ്പെട്ടത്.