

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയുമായി നടത്തിയ സംഭാഷണത്തിൻ്റെ ഓഡിയോ പുറത്തുവന്ന സംഭവത്തിൽ പ്രതികരണത്തിൽ. നിന്നൊഴിഞ്ഞു മാറി ഷാഫി പറമ്പിൽ എം പി. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചു എന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ മറുപടി.
കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വം കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഷാഫി നേരിട്ടത് ശബരിമല വിഷയത്തിൽ പാർട്ടി നടപടി സ്വീകരിച്ചോ എന്ന മറുചോദ്യം കൊണ്ടായിരുന്നു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ചോദിച്ച ഷാഫി പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നും ചോദിച്ചു.
രാഹുൽ വിഷയത്തിൽ ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ലെന്നും ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഷാഫി വ്യക്തമാക്കി.
പെൺകുട്ടിയെ ഗർഭധാരണത്തിന് നിർബന്ധിക്കുന്ന വാട്സ്ആപ്പ് ചാറ്റും അതിന് പിന്നാലെ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിൻ്റെ പുതിയ ഓഡിയോയും പുറത്തു വന്നതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. ഇതിനെ സംബന്ധിച്ച് വി.ഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ കൂടുതൽ പ്രതികരണത്തിന് മുതിർന്നിട്ടില്ല. വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം.