
സംസ്ഥാനത്തെ 6000ത്തിലധികം സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ട് മാസം. സമഗ്ര ശിക്ഷ കേരള പദ്ധതിക്കുള്ള കേന്ദ്രവിഹിതം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വേനൽ അവധിക്കാലത്ത് ഉൾപ്പെടെ ജോലി ചെയ്ത സ്പെഷ്യൽ എഡ്യുക്കേറ്റർമാർ ഇതോടെ ദുരിതത്തിലായി. ഫണ്ടിൻ്റെ അപര്യാപ്തത ഭിന്നശേഷിക്കാരായ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളെയും ദുരിതത്തിലാക്കുകയാണ്.
സ്പെഷ്യൽ എഡ്യുക്കേറ്റർ വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 6000ത്തിലധികം അധ്യാപകർക്കാണ് രണ്ട് മാസമായി ശബളമില്ലാത്തത്. ഇതോടെ ഇവരുടെ ദൈനംദിന ചെലവുകൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. വേനലവധിക്കാലത്തും ഈ അധ്യാപകർ ജോലി ചെയ്തിരുന്നു. ഒൻപത് വർഷമായി ആനുപാതികമായ ശമ്പളവർദ്ധനവും ഇവർക്കില്ല. ഭിന്നശേഷി വിഭാഗത്തിൽ പെട്ട ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളാണ് സംസ്ഥാനത്തുള്ളത്. ഇവർക്കുള്ള പദ്ധതികൾക്കായി വർഷം 120 കോടി രൂപയാണ് എസ്എസ്കെ വഴി ചെലവഴിക്കുന്നത്. ഫണ്ടിൻ്റെ അപര്യാപ്തത മൂലം കഴിഞ്ഞ വർഷം വിദ്യാർഥികൾക്ക് കണ്ണട, ശ്രവണസഹായി, വീൽചെയർ, കിടക്ക തുടങ്ങിയവയുടെ വിതരണം മുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ഭാഗികമായി മാത്രമാണ് വിതരണം പൂർത്തിയാക്കിയത്.
കരാർ വ്യവസ്ഥയിലുള്ള 2886 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവന വേതന വ്യവസ്ഥകൾ ജൂൺ ഏഴിനകെ അറിയിക്കണമെന്ന് സുപ്രീം കോടതി മാർച്ചിൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ നടപടികളും ഇഴയുകയാണ്. കേന്ദ്രവിഹിതം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് എസ്എസ്കെയുടെ വിശദീകരണം. 60:40 എന്ന അനുപാതത്തിലാണ് എസ്എസ്കെ പദ്ധതിയിലെ കേന്ദ്ര - സംസ്ഥാന വിഹിതം. ഫണ്ട് മുടങ്ങിയതോടെ അധ്യാപകർക്കൊപ്പം ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളും ദുരിതത്തിലായിരിക്കുകയാണ്.