

പാലക്കാട്: ശ്രീനന്ദയുടെ മരണത്തിൽ മൃതദേഹം കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം. മൃതദേഹം കിട്ടിയ സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നുവെന്നും കുട്ടിയെ കാണാനില്ലെന്ന് അന്ന് 5.30ന് തന്നെ സ്ഥിരീകരിച്ചിരുന്നുവെന്നും കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ പറഞ്ഞു. ഡോഗ് സ്ക്വാഡ് സമീപത്തെ കടകളുടെ സമീപം വന്നു നിന്നത് സംശയമുണ്ടാക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാൽവഴുതി വീണ് അപകടമുണ്ടായതല്ലെന്നും പൊലീസ് അന്വേഷണത്തിൽ തുടക്കത്തിൽ അലംഭാവം കാണിച്ചെന്നും കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്.
മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും കുട്ടിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ബാബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.