

കൊച്ചി: സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും. കുർബാന തർക്ക പരിഹാരം അടക്കം സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സഭയുടെ രാഷ്ട്രീയ നിലപാട് രൂപീകരിക്കുക തുടങ്ങിയവയാണ് മുഖ്യ അജണ്ടകൾ. സിനഡ് സമ്മേളനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ മെത്രാന്മാരെ തെരഞ്ഞെടുക്കും. കടുത്ത നിലപാടുമായി കൽദായ ലോബിയും രംഗത്തുണ്ട്. കർദിനാൾമാരുടെ പുതിയ പട്ടികയിൽ കണ്ണും നട്ട് മേജർ ആർച്ച് ബിഷപ്പും ആകാംക്ഷയിലാണ്.
സിറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ കുർബാന തർക്കത്തിന് ശാശ്വത പരിഹാരം ഉടൻ നടപ്പിലാക്കണമെന്നാണ് വത്തിക്കാനിൽ എത്തിയ മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിനോടും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയോടും വത്തിക്കാൻ തീർത്തുപറഞ്ഞത്. സമവായം തുടരാൻ കൂടുതൽ സമയം തേടി എത്തിയതായിരുന്നു ഇരുവരും. ഈ വർഷം ഓഗസ്റ്റ് വരെ സമവായം തുടരാൻ അനുവദിക്കണം എന്നതായിരുന്നു അപേക്ഷ. എന്നാൽ ഇത് വത്തിക്കാൻ അംഗീകരിച്ചില്ല.
തിരുപ്പിറവിയുടെ കർമങ്ങൾക്ക് കത്തീഡ്രൽ ഉപയോഗിക്കാൻ കഴിയാതിരുന്നതും, നവ വൈദികർക്ക് തിരുപ്പട്ടം നൽകുന്ന ചടങ്ങുകൾ കത്തീഡ്രൽ അങ്കണത്തിൽ പന്തൽ കെട്ടി നടത്തേണ്ടി വന്നതും മേജർ ആർച്ച് ബിഷപ്പിനും ആർച്ച് ബിഷപ്പ് പാംപ്ലാനിക്കും വലിയ നാണക്കേടായി മാറി. ഈ സാഹചര്യത്തിൽ പുതിയ മൂന്ന് മെത്രാന്മാരെ തെരഞ്ഞെടുത്ത് എറണാകുളത്തിന്റെ ചുമതലകൾ കൈമാറാനാണ് ഇരുവരുടെയും ശ്രമം. എന്നാൽ തങ്ങളിൽ ഒരാളെ മാത്രമേ തെരഞ്ഞെടുക്കാവൂ എന്നാണ് വിമത വൈദികരുടെ അന്ത്യശാസനം. ലിസ്റ്റും അവർ സമർപ്പിച്ചു.
എന്നാൽ കൽദായി വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സിനഡ് ഈ പേരുകൾ അംഗീകരിക്കാൻ സാധ്യതയില്ല. അവർ മറ്റുചില പേരുകൾ മുന്നോട്ടുവച്ചിട്ടുണ്ട്. വത്തിക്കാനും വിമത വൈദികരുടെ പട്ടിക തള്ളിക്കളഞ്ഞതായാണ് സൂചന. ഇതിനിടെ 6, 7 തീയതികളിൽ വത്തിക്കാനിൽ നടക്കുന്ന അസാധാരണ കർദിനാൾ കൺസിസ്റ്ററിയിൽ പ്രഖ്യാപിക്കുന്ന പുതിയ കർദിനാൾമാരുടെ പട്ടികയിൽ പേരുണ്ടാകുമോ എന്നാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽത്തട്ടിൽ ആകാംക്ഷയോടെ നോക്കുന്നത്. ഇതിനും സാധ്യത കുറവാണ്.
ഇതിനിടെ വത്തിക്കാൻ കാര്യാലയങ്ങളെ മറികടന്ന് സ്വന്തം നിലയിൽ പാർത്രിയർക്കീസ് പട്ടം ലഭിച്ചു എന്ന് മേജർ ആർച്ച് ബിഷപ്പ് അടക്കം പ്രചരിപ്പിച്ചതായാണ് വത്തിക്കാൻ കാര്യാലയങ്ങളുടെ വിലയിരുത്തൽ. ഇതും മാർ തട്ടിലിന് തിരിച്ചടിയാകും. പുതിയ ബിഷപ്പുമാർ ഉണ്ടായാലും ഇല്ലെങ്കിലും മാർ പാംപ്ലാനി അതിരൂപത ഭരണ ചുമതല ഒഴിയേണ്ടി വരും. മറ്റന്നാൾ നടക്കുന്ന കർദിനാൾമാരുടെ യോഗത്തിനായി സിറോ മലബാർ സഭയിലെ കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കൂവക്കാട്ട് എന്നിവർ ഇന്ന് യാത്ര തിരിക്കും.