തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, ഗുരുതരമായ മറ്റ് ആരോഗ്യആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് നിലവിൽ തന്ത്രിക്ക് ചികിത്സ നൽകുന്നത്. പരിശോധന റിപ്പോർട്ടുകൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് ഐസിയുവിൽ നിന്നും മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെയാണ് തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിലെ എംഐസിയു 1ൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തന്ത്രിയെ ജയിലില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. പിന്നാലെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
അതേസമയം, തന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകൾ എസ്ഐടി പരിശോധിച്ച് വരികയാണ്. പോറ്റിയുമാള്ള ഇടപാട് തെളിയിക്കുന്നതിൽ രേഖകളിലെ വിവരങ്ങളാകും അന്വേഷണത്തിൽ നിർണായകമാകുക. ഇന്നലെ ഉച്ചയോടെയാണ് തന്ത്രിയുടെ താഴമൺ മഠത്തിൽ എസ്ഐടി പരിശോധനയ്ക്ക് എത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയിൽ നിർണായക രേഖകളാണ് എസ്ഐടി കണ്ടെത്തിയത്.