

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക പരോളാണ് ഇരുവർക്കും നൽകിയിരിക്കുന്നതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.
മുഹമ്മദ് ഷാഫിക്കും ഷിനോജിനും നൽകിയിരിക്കുന്ന പരോൾ, ജയിൽ ചട്ടം അനുസരിച്ച് തന്നെയാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഒരുമാസം ജയിലിൽ കിടന്നാൽ അഞ്ച് ദിവസവും ഒരു വർഷം ജയിലിൽ കിടന്നാൽ 60 ദിവസവും പരോളിന് അർഹതയുണ്ട്.
തെരഞ്ഞെടുപ്പായതിനാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആർക്കും പരോൾ നൽകിയിരുന്നില്ല. മറ്റ് പ്രശ്നങ്ങളില്ലാത്ത ആവശ്യപ്പെട്ടവർക്കെല്ലാം പരോൾ നൽകുന്നുണ്ടെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ടി.പി. കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിനും പരോൾ നൽകിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ താനെയിലെ ആശുപത്രിയിയിൽ ചികിത്സയ്ക്കാണ് ഇതിനു മുൻപ് രജീഷിന് പരോൾ അനുവദിച്ചത്.
പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ നൽകുന്നത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നാണ് എംഎൽഎ കെ.കെ. രമയുടെ ചോദ്യം. ടിപി കേസ് പ്രതി കൊടി സുനിക്കടക്കം പരോൾ നൽകാൻ, ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്ന വിജിലൻസ് കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ ലഭിക്കുന്നതെന്നതും പ്രസക്തമാണ്.