തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് ക്രൂര പീഡനത്തിന് ഇരയായതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് കുന്നംകുളത്ത് നടന്നത്. പൊലീസുകാർ ചെയ്തത് ക്രിമിനലുകൾ പോലും ചെയ്യാത്ത കാര്യമാണ്. പൊലീസ് സേന ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല.
സംഭവത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണം, സർവീസിൽ നിന്ന് പുറത്താക്കണം. കാരണം പോലും ഇല്ലാതെയാണ് കാരണം പോലും ഇല്ലാതെയാണ് മർദിച്ചത്. നടപടികൾ ഇല്ലെങ്കിൽ ഏതറ്റം വരെയും പ്രതിഷേധം കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഇല്ല. ഡിഐജി പറഞ്ഞ നടപടികൾ ഞങ്ങൾക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിൻ്റെ വക്താവായി ഡിഐജി മാറരുത്. യുഡിഎഫിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് ഉള്ളത്. പൊലീസിൻ്റെ മേലും ഓഫീസിൻ്റെ മേലും മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുജിത്തിനെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസുകാരെ രക്ഷിക്കാനാണ് തുടക്കം മുതൽ ശ്രമിച്ചത്. ഇവരെ സർവീസിൽ നിന്നു പിരിച്ചു വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കുന്നംകുളത്തെ പോലീസ് മർദനത്തെ തുടർന്ന് പൊലീസുകാർക്കെതിരെ നേരത്തെ എടുത്തത് നടപടി അല്ല . തലോടലാണ് ഉണ്ടായത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. പൊലീസുകാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇവർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രാകൃത സർക്കാർ ആകും. അവസാനകാലത്തെങ്കിലും പൊലീസിനെ നവീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കുന്നംകുളം സംഭവത്തിൽ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സ്വകാര്യ അന്യായവുമായി കോടതിയെ സമീപിക്കാൻ സുജിത്ത് നിർബന്ധിതനാവുക ആയിരുന്നു. കോടതി നോട്ടീസ് ലഭിച്ചിട്ടും കുന്നംകുളം എസിപി ഒരു വർഷം കോടതിയിൽ ഹാജരാകാതിരുന്നു. കോടതി എസ്‌പിക്ക് നോട്ടീസ് അയച്ചതോടെയാണ് എസിപി കോടതിയിലെത്തിയത്. കേസിലെ പ്രതികൾ പൊലീസ് സേനയിൽ അംഗങ്ങളായിരിക്കാൻ യോഗ്യരല്ല. ഇവരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സർക്കാരാണ് സുജിത്തിന് നേരിട്ട ശാരീരിക - മാനസിക പീഡനങ്ങൾക്ക് ഉത്തരവാദി. അർഹമായ നഷ്ടപരിഹാരം സുജിത്തിന് നൽകാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. നീതിക്കും ധർമത്തിനും വേണ്ടി പോരാടുന്ന സുജിത്തിന് പിന്തുന്ന പ്രഖ്യാപിക്കുന്നുവെന്നും കെപിസിസി പ്രസിഡൻ്റ് അറിയിച്ചു. പ്രതികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്തരിയുടേത്. ഈ മാസം 10 ന് കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുൻപിലും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഡിസിസി നേരത്തെ തീരുമാനിച്ച സമര പരിപാടികളും ഇതിനൊപ്പം നടക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
സുജിത്തിനു നേരേയുള്ള അതിക്രൂര പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് വി. എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പൊലീസിൻ്റെ കാട്ടാളത്തം പുറത്തുവന്നത് നാടിനെയും ജനങ്ങളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പൊലീസില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ വാഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജനങ്ങളോടും അതിക്രമത്തിന് ഇരയായ സുജിത്തിനോടും മാപ്പുപറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുധീരൻ ആവശ്യപ്പെട്ടു.