തിരുവനന്തപുരം;എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനമടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരായ നീരസം വ്യക്തമാക്കി സിറോ മലബാർ സഭ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സർക്കാർ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കുന്നില്ല.ഭിന്നശേഷി നിയമനത്തിൽ ഇപ്പോഴും ഭൂരിഭാഗം അധ്യാപകരും പ്രതിസന്ധിയിലാണ്. കെ-ടെറ്റ് വിഷയത്തിൽ സമ്മർദം വന്നപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ലെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന നസ്രാണി സംഗമത്തിൽ മാർ തോമസ് തറയിൽ തുറന്നടിച്ചു. എന്നാൽ ഭിന്നശേഷി തസ്തിക വിഷയത്തിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിന് മറുപടിയുമായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഭിന്നശേഷി തസ്തികകളിൽ ആളുകളെ കിട്ടാത്തതിന്റെ കുറ്റമൊന്നും സർക്കാരിന് ഏറ്റെടുക്കാൻ ആവില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ മാനേജ്മെന്റുകൾ തന്നെ പരിഹാരം കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം.പരിഹാരം കാണാനുള്ള പരിശ്രമങ്ങളാണ് സർക്കാർ ചെയ്യുന്നത്. സെക്രട്ടേറിയറ്റിനു മുമ്പിൽ വെല്ലുവിളി നടത്തുന്നതുപോലെ സുപ്രീംകോടതിയെ വെല്ലുവിളിക്കാൻ ആവില്ല. ഹർജി ഫയൽ ചെയ്താൽ സുപ്രീംകോടതി പോസ്റ്റ് ചെയ്യുന്ന ദിവസമേ പരിഗണിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
ഇത്രയും അനുകമ്പയോടെ സർക്കാർ വിഷയത്തെ കാണുമ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുതെന്നും മന്ത്രി പറഞ്ഞു. പറയുന്നവർ തന്നെ ചിന്തിക്കട്ടെ ആവശ്യമുണ്ടായിരുന്നോ ഇല്ലയോ എന്ന്. ആവശ്യമുണ്ടായിരുന്നോ ഇല്ലയോ എന്ന് പറയുന്നവർ തന്നെ ചിന്തിക്കട്ടെ. പറയുന്ന കാര്യത്തിൽ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്നുള്ള കാര്യവും അവർ തന്നെ മനസിലാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കെ-ടെറ്റിൽ പുനർ പരിശോധന ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചു. ബംഗാൾ, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മറ്റുള്ള സംസ്ഥാനങ്ങളെപ്പോലെ കേരളത്തെ കാണരുത് എന്നാണ് പ്രധാന ആവശ്യം.കേരളത്തെ പ്രത്യേകമായി കേൾക്കാൻ സുപ്രീംകോടതി തയ്യാറാകണം. കേരളത്തിൽ അധ്യാപകരുടെ യോഗ്യത മറ്റു സംസ്ഥാനങ്ങളിലെ അധ്യാപകരേക്കാൾ കൂടുതലാണ്. 50000 അടുത്ത് അധ്യാപകരെ ഉത്തരവ് ദോഷകരമായി ബാധിക്കും.വളരെ വേഗതയിൽ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഉദ്യോഗസ്ഥ ലാഘവം ഉണ്ടായിട്ടില്ല. ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.