ആലപ്പുഴ: ജി. സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ലെന്ന് വി.എസ്. അച്യുതാന്ദൻ്റെ മകൻ വി.എ. അരുൺ കുമാർ. ഈ നാട്ടിലെ ആളുകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഏറെ അടുത്ത് നിൽക്കുന്നവരാണ്. എല്ലാം പാർട്ടി കുടുംബങ്ങളാണ്. പാർട്ടി തീരുമാനം അനുസരിച്ചാണ് ഇവിടെ എല്ലാ കാര്യങ്ങളും നടക്കുന്നത്. പാർട്ടി ഗ്രാമം ആയതുകൊണ്ട് തന്നെ ജി. സുധാകരൻ്റെ വിഷയത്തിൽ ഇവിടെയുള്ള ആളുകൾ വൈകാരികമാകുമെന്നും വി.എ. അരുൺ കുമാർ വ്യക്തമാക്കി.
സുധാകരനുമായുള്ള പ്രശ്നം പാർട്ടി പരിഹരിക്കണമെന്നും, ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അരുൺ കുമാർ പറഞ്ഞു. പാർട്ടിയിലേക്ക് തിരിച്ചുവരേണ്ട കാര്യം തീരുമാനിക്കേണ്ടത് ജി. സുധാകരനാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നത്. ജി. സുധാകരൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് തൻ്റേതെന്നും അരുൺ കുമാർ ചൂണ്ടിക്കാട്ടി.
ഞങ്ങൾ എല്ലാം പാർട്ടി കുടുംബമാണ്. സുധാകരൻ്റെ വിഷയത്തിൽ പാർട്ടി ശരിയായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഈ നാട് ആദ്യ പരിഗണന കൊടുക്കുന്നത് പാർട്ടിക്കാണ്. അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. ജി. സുധാകരനെതിരായ പ്രതിഷേധം പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണ് എന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.