തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ വി.ഡി. സതീശൻ വിദേശയാത്ര നടത്തിയത് തെറ്റിദ്ധരിപ്പിച്ചാണെന്ന് വിജിലൻസ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച യാത്രാനുമതി ദുരുപയോഗം ചെയ്താണ് വി.ഡി. സതീശൻ യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും, സ്വകാര്യ സന്ദർശനത്തിനുമായാണ് കേന്ദ്രത്തിൽ നിന്നും പ്രതിപക്ഷ നേതാവ് അനുമതി വാങ്ങിയത്.
വി.ഡി. സതീശന് നിയമസഭാ സെക്രട്ടറി എൻഒസി നൽകിയതും സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും മാത്രമാണ്. എന്നാൽ ഈ യാത്രാനുമതി ഉപയോഗിച്ച് വി.ഡി. സതീശൻ ഫണ്ട് പിരിവിനായി ദുരുപയോഗം ചെയ്തതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.
അതേസമയം പ്രതിപക്ഷ നേതാവും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം അവിശുദ്ധമെന്ന് തെളിയിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പദ്ധതിക്കായി 2018 ജനുവരി 11 ന് മണപ്പാട്ട് ഫൗണ്ടേഷൻ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. പുനർജ്ജനി സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചതെന്ന് രേഖകൾ പറയുന്നു. മുതൽ 2022 മാർച്ച് എട്ട് വരെ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സാധാരണഗതിയിൽ തമ്മിൽ ഇത്തരം ഇടപാടുകളിൽ എൻജിഒകൾ തമ്മിൽ എംഒയു ഒപ്പുവെക്കാറുണ്ട്. എന്നാൽ യുകെയിലെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ച മിഡ്‌ലാൻഡ്‌സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും (MIAT) ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ല. ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും.
ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്. വിമാന ടിക്കറ്റിനു പുറമേ യാത്രാ ചെലവുകളും വഹിച്ചതും ഫൗണ്ടേഷൻ തന്നെ. ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഇക്കാര്യങ്ങൾ അമീർ അഹമ്മദ് തന്നെ വിജിലൻസിനോട് സമ്മതിച്ചിട്ടുണ്ട്. യുകെ യാത്രയ്ക്ക് പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി ഡി സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.