തൃശൂർ: ചെടിച്ചട്ടികൾക്ക് കമ്മീഷൻ വാങ്ങുന്നതിനിടെ സംസ്ഥാന കളിമൺ പാത്രനിർമാണ വിപണന വികസന കോർപ്പറേഷൻ ചെയർമാൻ വിജിലൻസിന്റെ പിടിയിൽ. വില്ലടം സ്വദേശി കുട്ടമണി കെ.എൻ. ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. 5,372 ചെടിച്ചട്ടികളിൽ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതമാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിർമാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സ്വകാര്യ കളിമൺ പാത്ര നിർമാണ യൂണിറ്റിൽ നിന്നും ചെടിച്ചട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണത്തിനാണ് കൊണ്ടുപോയത്.
വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികൾ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമൺ പാത്രനിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആണ്.
കോർപ്പറേഷൻ്റെ ചെയർമാൻ കുട്ടമണി ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു. ചെയർമാനെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.