തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ കോടതി ശിക്ഷിച്ചതോടെ, എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ആൻ്റണി രാജുവിനെ പരിഹസിച്ച് ഫ്ലെക്സ്. അടിവസ്ത്രത്തിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം സെൻട്രൽ ജയിലിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഫ്ലെക്സ് ബോർഡ് ആണ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണഗ്രസാണ് പരിഹാസത്തിന് പിന്നിൽ.
പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിലാണ് ആൻ്റണി രാജുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ശിക്ഷാവിധിയിൽ പ്രതികരിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ആൻ്റണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. കുറ്റക്കാരൻ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ പാർട്ടി മന്ത്രിയാക്കി. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. പറഞ്ഞു.
ആന്റണി രാജുവിനെ ശിക്ഷിച്ചതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. ആൻറണി രാജുവിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരാണ് സംസ്ഥാന സർക്കാർ. സർക്കാർ ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം. അഴിമതി വിരുദ്ധ പ്രതിചായായുടെ പൊയ് മുഖമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞു വീണതെന്നും എം.ടി. രമേശ് പറഞ്ഞു. എന്നാൽ വിധി വന്നതിനുശേഷം പ്രതികരിക്കാതെ മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു ആന്റണി രാജു.
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് മൂന്ന് വർഷമാണ് തടവുശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
കേസിൽ ആൻ്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചനയും തെളിവ് നശിപ്പിക്കൽ കുറ്റവും തെളിഞ്ഞെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതി കെ.എസ്. ജോസും കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്.