

എറണാകുളം: കൊച്ചിയിലെ ഉന്നതർ ഉൾപ്പെട്ട ലഹരിക്കേസിൽ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടസ് സ്ഥിരം ലഹരി പാർട്ടി സംഘാടകൻ. പൊലീസിനു പുറമേ കസ്റ്റംസും അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച ആഡംബര നൗകയായ നെഫ്രിറ്റിറ്റിയിൽ ഇയാൾ ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 250ഓളം പേരാണ് ഈ ഡിജെ പാർട്ടിയിൽ പങ്കെടുത്തത്.
ഡിജെ പാർട്ടിയിൽ വിതരണം ചെയ്യാൻ വിദേശത്ത് നിന്ന് എത്തിച്ച ലഹരി മരുന്നിൻ്റെ ബാക്കിയാകാം പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയ കൊക്കെയ്ൻ, മെത്താഫെറ്റമിൻ,എക്സ്റ്റസി പിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ വിദേശത്ത് നിന്നും എത്തിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.
മുമ്പ് നെഫ്രിറ്റിറ്റിയിൽ പാർട്ടി സംഘടിപ്പിച്ചപ്പോൾ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ട് കളഞ്ഞത്. കേസിൽ പിടിയിലായിരുന്ന മറ്റ് പ്രതികളായ അഭിഭാഷകൻ രോഹിത് നായർ, ദന്ത ഡോക്‌ടർ ബെൻസീ റാവത്തർ, ന്യൂട്രീഷൻ അക്ബർ ഷാ, റെസ്റ്റോറൻ്റ് ഉടമ ഓസ്റ്റിൻ ജോസ് എന്നിവരുടെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്.