അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് നൻഗർഹാർ പ്രവിശ്യയിലെ ഭൂകമ്പം. മരണ സംഖ്യ 800 കടന്നതിൽ വലിയ ആശങ്ക. 3000 ത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ദുരന്തം 12 ലക്ഷത്തോളം പേരെ നേരിട്ട് ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. രക്ഷാപ്രവർത്തനം ദുഷ്കരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കത്തിനില്‍ക്കെ, മുഖം മിനുക്കാൻ, യുഡിഎഫിന് ഇന്ന് നിർണായക യോഗം. രാഹുൽ വിഷയത്തിൽ ഇനി വലിയതോതിലുള്ള പ്രതികരണങ്ങൾ വേണ്ടെന്ന് നിലപാട്. ആഗോള അയ്യപ്പ സംഗമത്തിൽ, സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്തെന്നും ചർച്ച ചെയ്യും. യോഗം വൈകിട്ട് ഏഴിന് ഓൺലൈനായി.
ഷാങ് ഹായ് ഉച്ചകോടിയിലെ വിവരങ്ങൾ രാഷ്ട്രപതിയെ ധരിപ്പിക്കാൻ പ്രധാനമന്ത്രി. ചൈനയിൽ നിന്നും മടങ്ങിയെത്തിയ മോദി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഇന്ന് നേരിൽ കാണും. പുടിനുമായും, ഷീ ജിൻ പിങ്ങുമായും നടത്തിയ ചർച്ചയിലെ വിവരങ്ങൾ അറിയിക്കും. ഇന്ത്യ- ചൈന നയസമീപനത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ ഇന്നത്തെ സന്ദർശം നിർണായകം.
കേരള സർവകലാശാലയിലെ രജിസ്ട്രാർ ചുമതല ആര് വഹിക്കും എന്ന ചോദ്യം നിലനിൽക്കെ, രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് സിൻഡിക്കേറ്റ് യോഗം. സർവകലാശാല ആസ്ഥാനത്ത് രാവിലെ പതിനൊന്നിന് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. ക്വാറം തികയാതെ യോഗം പിരിയുമോ എന്നതിലും ആശങ്ക.
പ്രളയഭീതിയിൽ തലസ്ഥാനം. ഡൽഹി, ഗുരുഗ്രാം, നോയിഡ പ്രദേശങ്ങളിൽ ഇന്നും മഴ. നദികൾ കരകവിഞ്ഞതോടെ വെള്ളപ്പൊക്ക ഭീഷണി. യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം. മെട്രൊ-വിമാന സർവീസുകൾ വൈകും.
ജർമൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫുൾ ഇന്ത്യയിൽ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നാളെ കൂടിക്കാഴ്ച നടക്കും. വാഡെഫുള്ളിന്റെ ഇന്ത്യാ സന്ദർശനം രണ്ട് ദിവസം.
ആഗോള അയ്യപ്പ സംഗമത്തിൽ ബിജെപിയിലും യുഡിഎഫിലും പ്രതിസന്ധി. വിഷയത്തിൽ പന്തളം കൊട്ടാരം സർക്കാരിനെതിരെ നിലപാടെടുത്തതോടെ ബിജെപി പ്രതിസന്ധിയിൽ. സാധാരണ അയ്യപ്പന്മാർക്ക് സംഗമം ഗുണകരമല്ലെന്നും, ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റുമെന്നാണ് കരുതുന്നുന്നതെന്നും പന്തളം കൊട്ടാര നിർവാഹക സംഘം നിലപാടെടുത്തു. പരിപാടിയോട് വിയോജിപ്പില്ലെന്ന ബിജെപി നിലപാട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പന്തളം കൊട്ടാരനിർവാഹക സംഘം പ്രസ്താവന പുറത്തിറക്കിയത്.
അതേസമയം വിഷയത്തിൽ യു ഡി എഫിന്റെ നിലപാട് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കും, സർക്കാരിന്റെ ഭരണനേട്ടം എണ്ണിപ്പറയാനുള്ള പരിപാടിയെന്നാണ് നിലവിൽ യുഡിഎഫ് വിലയിരുത്തൽ.
അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്. ലോകക്രിക്കറ്റിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് വിരമിക്കുന്നത്.
അമേരിക്കയുടെ തീരുവയുദ്ധത്തിനിടെ ഇന്ത്യന്‍ സൈന്യം യുഎസിലെത്തി. സംയുക്ത സൈനികാഭ്യാസത്തിനായാണ് ഇന്ത്യന്‍ സൈന്യമെത്തിയത്. യുദ്ധ് അഭ്യാസ് 2025 ന്റെ 21-ാമത് പതിപ്പ് നടക്കുന്നത് സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ.
നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളുടെ ഫലം പ്രഖ്യാപിക്കുന്നത് ഇനിയും വൈകും. നടുഭാഗം, മേല്‍പ്പാടം, നിരണം, തലവടി എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ക്ക് എതിരെ വന്ന പരാതികള്‍ പരിഗണിക്കുക ഓണം കഴിഞ്ഞായിരിക്കും.
ഇടുക്കി കാന്തല്ലൂരിൽ കാട്ടാന ആക്രമണം. സ്വകാര്യ റിസോർട്ടിനുള്ളിൽ നാശം വിതച്ച് രണ്ട് കാട്ടാനകൾ. വ്യാപകമായി കൃഷി നാശവും വരുത്തി.
കിം ജോങ് ഉൻ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെ 80ാം വാർഷികത്തിൽ പങ്കെടുക്കാനാണ് സന്ദർശനം.
സിപിഐഎം നേതാക്കൾക്ക് വിമർശനവുമായി പിരപ്പൻകോട് മുരളി. വിഎസിനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്തു ചാടിക്കാൻ ചിലർ നോക്കി. പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നെന്നും വിമർശനം. 'വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പിലാണ് പരാമർശം.
ഡൽഹി ജൂഡീഷ്യറിയെ പിടിച്ചു കുലുക്കി പുതിയ വിവാദം. അഭിഭാഷകനെതിരെ ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ജഡ്ജിമാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി. സാകേത് ജില്ലാ കോടതി ജഡ്‌ജി സഞ്ജീവ് കുമാറിന് സസ്പെൻഷനും മറ്റൊരു ജഡ്ജി അനിൽ കുമാറിനെതിരെ നടപടിക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയത്.
സർവകലാശാലയിലെ വിസി നിയമനത്തിൽ സർക്കാരുമായി പോര് കടുപ്പിച്ച് ഗവർണർ. നിർണായക നീക്കവും ആയി ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു. വിസി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയേ നീക്കണമെന്നാണ് ഗവർണറുടെ ആവശ്യം.
സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെ പിന്തുണച്ച് പന്തളം കൊട്ടാരവും. കൊട്ടാര നിർവാഹക സംഘം ഔദ്യോഗിക വിഭാഗം ഒപ്പമുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വി.ഡി. സതീശനെ നേരിൽ കാണുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചു. സംഗമത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.
ആഗോള അയ്യപ്പ സംഗമത്തിൽ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കും വികസനവുമായി ബന്ധപ്പെട്ട് എല്ലാരുമായും ആശയവിനിമയം നടത്തും
ആലുവ റൂറില്‍ എസ്.പി ഓഫീസിലേക്കുള്ള ഫോണ്‍വിളി വിവാദം ഫോണ്‍ വിളിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും. പൊലീസുകാരന്റെ നടപടി അച്ചടക്ക ലംഘനമെന്ന് വിലയിരുത്തല്‍ നടപടിക്രമം പാലിക്കാതെയാണ് എസ്.പി ഓഫീസിലേക്ക് പൊലീസുകാരന്‍ ഫോണ്‍ വിളിച്ചത്. പരാതി നല്‍കേണ്ടിയിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെന്ന് റൂറല്‍ എസ്.പി ഓഫീസ് പൊലീസുകാരനെ അസഭ്യം വിളിച്ചിട്ടില്ലെന്നും എസ്.പി ഓഫീസിന്റെ വിശദീകരണം റിഫ്‌ളക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ടായിരുന്നു പൊലീസുകാരന്‍ ഫോണ്‍ വിളിച്ചത് എസ്.പി ഓഫീസില്‍ നിന്നും തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ഇയാളുടെ ആരോപണം.
എടവണ്ണ സ്വദേശി ഹനീൻ അഷ്റഫ് (18)ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്കൂട്ടറിന് പുറകിൽ ഇരിക്കുകയായിരുന്ന ഹനീൻ അഷറഫ് റോഡിൽ വീണപ്പോൾ ടിപ്പർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ സുഹൃത്ത് നാജിദ് നെ എടവണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എടവണ്ണ ഐ ഒ എച്ച് എസ് എസ് പ്ലസ് ടു വിദ്യാർത്ഥിയാണ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വൈസ് ചാൻസലർ നിയമനം നിർണായക നീക്കവുമായി ഗവർണർ സുപ്രീം കോടതിയിൽ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യം.
സംസ്ഥാന സർക്കാരിന് ഡിജിറ്റൽ സർവകലാശാലയിൽ അധികാരമില്ല എന്ന് പറയുന്നത് മൂഢത്വം. സംസ്ഥാനത്ത് നിലനിന്നു പോകുന്ന ജനാധിപത്യ മര്യാദകളെ ലംഘിക്കുന്ന സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്നും കണ്ടുവരുന്നത്. കൈകോർത്ത് പിടിച്ചു മുന്നോട്ടു പോകേണ്ടതിനുപകരം കാലുഷ്യങ്ങൾ സൃഷ്ടിക്കുന്ന നടപടികളിൽ നിന്നും പിന്തിരിയണം. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് ഡിജിറ്റൽ സർവകലാശാല രൂപീകൃതമായത്. ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ പാർക്കും മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണം കൊണ്ട് മാത്രമാണ് കേരളത്തിൽ ഉണ്ടായത്. പൊതു സർവകലാശാലകൾക്ക് വേണ്ടിവരുന്ന എല്ലാ പിന്തുണയും നൽകുന്നത് സംസ്ഥാന സർക്കാരാണ്. കേരള നിയമസഭയിൽ രൂപീകൃതമാകുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾ നിലവിൽ വരുന്നത്. തർക്കം നിലനിൽക്കെ അത് കൃത്യമായി പരിഹരിക്കാനുള്ള ഫോർമുലയാണ് സുപ്രീംകോടതി മുന്നോട്ടുവച്ചതെന്നും ആർ. ബിന്ദു പറഞ്ഞു.
ഏഴ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കൊച്ചുകുറ്റിപ്പുറം സ്വദേശി അര്‍ജുന്റെ വീട്ടിലാണ് കൂടുതല്‍ ആക്രമണം. പുലര്‍ച്ചെ മൂന്നുമണിയോടെ ഒരു സംഘം എത്തി ആക്രമണം നടത്തുകയായിരുന്നു. സ്ത്രീകള്‍ക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. ആക്രമണത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് നാട്ടുകാര്‍ പറഞ്ഞു. മച്ചാന്‍ ബ്രോസ് എന്ന പേരിലുള്ള സംഘമാണെന്ന് സംശയം. സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇരു സംഘങ്ങള്‍ തമ്മില്‍ ആക്രമണം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ വളയൽ സമരം. മുസ്ലീം ലീഗ് കോർപ്പറേഷൻ വളയൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു.
എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ തിരുവല്ല പൊലീസിന്റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. പൊലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിൻ്റെ സ്വകാര്യ വാഹനമാണ് തിരുവല്ല കുറ്റൂരിൽ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പരിക്കേറ്റയാൾക്കെതിരെ കേസെടുത്തത്.
കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. പകരം ചുമതല കാര്യവട്ടം ക്യാമ്പസ് ജോയിൻറ് രജിസ്ട്രാർ രശ്മിക്ക്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. യോഗത്തിലെ തർക്കം അവസാനിച്ചു.
കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ വിഷയം ഇന്നത്തെ യോഗത്തിൽ പരിഗണിക്കില്ല. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാലാണ് ഒഴിവാക്കിയത്.
എറണാകുളം വടക്കൻ പറവൂർ ബീവറേജിൽ മോഷണം. ഒരു ബോക്സ് മദ്യവും 2000 രൂപയും മോഷണം പോയി. വിവിധ ബ്രാൻഡുകൾ ഒരു പെട്ടിയിലാക്കി കടത്തുകയായിരുന്നു. രാവിലെ തുറക്കാനായി എത്തിയപ്പോഴാണ് ജീവനക്കാർ മോഷണം നടന്നത് അറിയുന്നത്.
അയ്യപ്പ സംഗമം സിപിഐഎമ്മിന്റെ ദുഷ്ടലാക്കെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. നഷ്ടപ്പെട്ട ഹിന്ദുവോട്ട് ബാങ്ക് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് എം.ടി. രമേശ് പറഞ്ഞു. വാടകയ്ക്ക് എടുത്ത യുവതികളെ ശബരിമലയിൽ കയറ്റി പരസ്യവെല്ലുവിളി നടത്തിയ ആളാണ് പിണറായി വിജയൻ. ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ കെപിസിസി മാർച്ച്. ബീഹാറിലെ കോൺഗ്രസ് യാത്രയ്ക്കിടയിൽ നരേന്ദ്ര മോദിയുടെ മാതാവിനെ അപമാനിച്ചതിന് മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
രാഹുൽ മാങ്കൂട്ടത്തിലിനും രാഹുൽ ഗാന്ധിക്കും ഒരേ നിലപാടെന്ന് നവ്യ ഹരിദാസ്. സീനിയർ രാഹുൽ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുമ്പോൾ, ജൂനിയർ രാഹുൽ സ്ത്രീപീഡനം നടത്തുന്നുവെന്നും നവ്യ ഹരിദാസ്.
കൊല്ലം കടയ്ക്കൽ കാറ്റാടിമൂടിൽ പാഴ്സൽ വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാറ്റാടിമൂട് സ്വദേശി വിജയനാണ്(65) മരിച്ചത്. ഐഎംഎയുടെ പാഴ്സൽ വാഹനമാണ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്.
പരിഭ്രാന്തി പരത്തി ബസിൽ നിന്ന് കനത്ത പുക. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങയിൽ സ്വകാര്യ ബസായ എസ് എസ് ബ്രദേഴ്സിന്റെ പുകക്കുഴലിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടി. ആർക്കും പരിക്കില്ല.
നെഹ്‌റു ട്രോഫി വള്ളംകളിയിലെ ഫലപ്രഖ്യാപനം വൈകും. രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ പ്രഖ്യാപിക്കുന്നതാണ് വൈകുന്നത്. ഓണത്തിന് ശേഷമാകും നിലവിൽ ലഭിച്ച പരാതികൾ പരിഗണിക്കുക. നടുഭാഗം, മേൽപ്പാടം, നിരണം, തലവടി എന്നീ ചുണ്ടൻ വള്ളങ്ങൾക്ക് എതിരെയാണ് പരാതി ലഭിച്ചത്.
സർക്കാർ എയ്ഡഡ് സ്കൂളിൽ ആർഎസ്എസ് ഗണഗീതം ചൊല്ലി വിദ്യാർഥികൾ. മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വതന്ത്ര ദിനാഘോഷത്തിനിടെയാണ് ഗണഗീതം പാടിയത്. കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ പരാതിക്കാരൻ എ.എച്ച്. ഹഫീസിൻ്റെ മൊഴിയെടുക്കുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുക്കുന്നത്. തെളിവുകൾ നൽകുമെന്ന് ഹഫീസ് മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടർ അധികാർ യാത്രയിൽ പ്രതിപക്ഷം അമ്മയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം അമ്മയെ അവഹേളിച്ചു. രാജ്യത്തെ എല്ലാ അമ്മമാരെയും പ്രതിപക്ഷം അവഹേളിച്ചു. കോൺഗ്രസിൻ്റെ വൃത്തികെട്ട മനസ് വെളിവായെന്നും മോദി പറഞ്ഞു. ബിഹാറിലെ വികസന പ്രവർത്തനങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ നെഞ്ചിൽ ട്യൂബ് കുടുങ്ങി ദുരിതത്തിലായ കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യ പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചു. നീതിക്ക് വേണ്ടിയുള്ള സുമയ്യയുടെ പോരാട്ടത്തിന് പിന്തുണ നൽകമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി
മന്ത്രി ഒ.ആർ. കേളുവിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. കളമശ്ശേരിയിലാണ് അപകടം നടന്നത്. ആംബുലൻസിന് വഴി കൊടുത്ത പൈലറ്റ് വാഹനത്തിന് പിന്നാലെ വന്ന മന്ത്രിയുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡെൽഹി ഹൈക്കോടതി. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കലാപക്കേസിൽ ഗൂഢാലോചനയാരോപിച്ച് ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദിനെ 2020 സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് ദേവസ്വം ബോർഡ്. വി.ഡി. സതീശനെ കാണാൻ പി.എസ്. പ്രശാന്ത് കന്റോൺമെന്റ് ഹൗസിൽ എത്തി. എന്നാൽ പി.എസ്. പ്രശാന്തിനെ കാണാൻ വി.ഡി. സതീശൻ തയ്യാറായില്ല. ക്ഷണക്കത്ത് നൽകി പി.എസ്. പ്രശാന്ത് മടങ്ങി.
ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസുമാണ് രാജ്ഭവനിൽ എത്തിയത്. ഭാരതാംബ വിവാദത്തിന് ശേഷം മന്ത്രി ശിവൻകുട്ടി ഇതാദ്യമായാണ് രാജ്ഭവനിൽ എത്തുന്നത്.
സംസ്ഥാന വയോജന കമ്മീഷൻ നാളെ ചുമതലയേൽക്കും. രാജ്യത്തെ ആദ്യ വയോജന കമ്മീഷനാകും നാളെ ചുമതലയേൽക്കുക. മുൻ രാജ്യസഭാംഗം കെ. സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് സ്ഥാനമേൽക്കുന്നത്.
ശബരിമല അയ്യപ്പഭക്ത സമ്മേളനം വിളിക്കേണ്ടത് സർക്കാരല്ല ദേവസ്വം ബോർഡാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. കെ. ഹരിദാസ്. ഒരു മതേതര സർക്കാരിന് ഒരു വിഭാഗത്തിന്റെ മാത്രം സമ്മേളനം വിളിക്കാൻ അവകാശമില്ല. ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാൻ തീരുമാനമെടുത്ത ഗവൺമെന്റാണിത്. സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന സമരങ്ങളുടെ ഭാഗമായവർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അഡ്വ. കെ. ഹരിദാസ് പറഞ്ഞു.
എം.വി. ഗോവിന്ദന്റെ പ്രതികരണം കേട്ടാൽ തോന്നുക സിപിഐഎമ്മാണ് അയ്യപ്പസംഗമം നടത്തുന്നതെന്നാണ്. ന്യൂനപക്ഷ പ്രീണനം ഫലം കാണാഞ്ഞതിനാൽ സർക്കാർ ഭൂരിപക്ഷ പ്രീണനത്തിനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും സർക്കാരിന് ആത്മാർത്ഥതയില്ല. സർക്കാരിന്റെത് ഇലക്ഷൻ ഗിമ്മിക്ക് മാത്രമാണെന്നും അഡ്വ. കെ. ഹരിദാസ് വിമർശിച്ചു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിൽ സുപ്രധാന നിരീക്ഷണവുമായി വീണ്ടും സുപ്രീം കോടതി. ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ വാക്കാൽ നിരീക്ഷണം. കാലതാമസം നേരിടുന്ന കേസുകളുണ്ടെന്നും അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ വർഷത്തെ സംസ്ഥാന തല ഓണാഘോഷം പരിപാടികൾക്ക് നാളെ തുടക്കം കുറിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നാളെ വൈകിട്ട് കനകക്കുന്നിൽ മുഖ്യമന്ത്രി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര താരങ്ങളായ ജയം രവി, ബേസിൽ ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
സെപ്റ്റംബർ 9ന് ഘോഷയാത്രയോടെയാണ് പരിപാടിക്ക് സമാപനമാകുക. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഗവർണർ നിർവഹിക്കും. ഇതിനായി ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഗവർണർക്ക് ഓണക്കോടിയും കൈമാറി. ഗവർണർ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ദുരന്തം മൂലം കഴിഞ്ഞവർഷത്തെ ഓണാഘോഷം മാറ്റിവെച്ചിരുന്നു.
കോൺഗ്രസും ആർജെഡിയും ചേർന്ന് തൻ്റെ അമ്മയെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെ ബിഹാറിൽ ബന്ദിന് ആഹ്ന്വാനം ചെയ്ത് ബിജെപി. സെപ്റ്റംബർ നാലിനാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്.
വയനാട് കൽപ്പറ്റയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ ജ്വല്ലറിയിൽ നിന്ന് മോഷണം പോയത് നാല് പവൻ സ്വർണം. രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. കടയിലെ വലിപ്പ് തുറന്ന് സ്വർണം കവരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഷ്ടാക്കൾക്കായി അന്വേഷണം തുടങ്ങി.
എറണാകുളത്ത് കൈകൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐ പിടിയിൽ. മരട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോപകുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്. വാഹനം വിട്ട് നൽകാൻ കൈകൂലി വാങ്ങുന്നതിനിടെ സ്റ്റേഷനിൽ വച്ചാണ് എസ്ഐ പിടിയിലായത്.
സംസ്ഥാനത്ത് സഹകരണസംഘം ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചു. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയിൽ 6% വർധനവ് ഉണ്ടാവും. മറ്റ് സംഘങ്ങളിലെ ജീവനക്കർക്ക് ആനുപാതികമായും ക്ഷാമബത്തയിൽ വർധന ലഭിക്കും.
കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലൻസ് പിടിയിൽ. മരട് മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറാണ് പിടിയിലായത്. വാഹനം വിട്ട് നൽകാൻ കൈകൂലി വാങ്ങുന്നതിനിടെ സ്റ്റേഷനിൽ വച്ചാണ് ഇയാൾ പിടിയിലായത്
മറുനാടന്‍ മലയാളി യൂട്യൂബർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസില്‍ നാലു പ്രതികൾക്ക് ജാമ്യം. പൊലീസ് അറസ്റ്റ് ചെയ്ത മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
മലപ്പുറം ആലത്തിയൂർ സ്കൂളിൽ ഗണഗീതം പാടിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നല്‍കി.
വിശ്വാസികൾക്ക് വിശ്വാസികൾ എന്ന രീതിയിലും അവിശ്വാസികൾക്ക് അവിശ്വാസികൾ എന്ന രീതിയിലും ജീവിക്കാൻ കഴിയണം എന്നാണ് കമ്യൂണിസ്റ്റ് നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വർഗീയവാദികൾ രാഷ്ട്രീയത്തിൽ സ്വാധീനം നേടുന്നതിന് വിശ്വാസത്തെ ഉപയോഗിക്കുന്നു. വർഗീയതയെ എതിർക്കുന്ന വിശ്വാസികളെ ഒപ്പം നിർത്തി വർഗീയതയെ എതിർക്കണം.
കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് യുഡിഎഫിന്റെ രാഷ്ട്രീയം. പിന്നെയുള്ളത് രാഹുൽ മാങ്കൂട്ടത്തിന്റെ രാഷ്ട്രീയമാണ്. ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജീർണമായ ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതാണ് ഭംഗി. രാഹുലിനെ പോലുള്ള ഒരാൾക്ക് എംഎല്‍എ ആയി തുടരാൻ അവകാശം ഇല്ലെന്ന് കേരളം ഒറ്റക്കെട്ടായി പറയുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
ബിജെപി സനാതന ധർമ്മം എന്ന പേരിൽ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഈ സനാതന ധർമ്മത്തിന് നേരെ ആദ്യം വിരൽ ചൂണ്ടിയത് ശ്രീ നാരായണ ഗുരുവാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നതില്‍ സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യവകുപ്പ്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായോ എന്നത് ഉള്‍പ്പെടെ മറ്റെന്തെല്ലാമാണ് ഇടിഞ്ഞുവീഴാന്‍ കാരണം എന്നിവ അന്വേഷിക്കും. പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഐഐടി തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് സമിതിയിലുള്ളത്.
നെൽ കർഷകർക്കുള്ള സംസ്ഥാന ഉൽപ്പാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചു. ഈ വർഷം സംഭരിച്ച നെല്ലിൻ്റെ സംസ്ഥാന ഉൽപ്പാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു.
ഇതിനു പുറമെയാണ് ഇപ്പോൾ 100 കോടി രൂപ മുൻകൂർ അനുവദിച്ചത്.
സംഭരിച്ച നെല്ലിൻ്റെ വിലയായ മുഴുവൻ തുകയും ഓണത്തിന് ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് ഉൽപ്പാദന ബോണസ് മുൻകൂർ ലഭ്യമാക്കിയത്.
2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്‌ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.
ഐഎസ്എല്ലിന് വഴി ഒരുങ്ങുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കിയ ഹർജിയില്‍ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പുതിയ സംഘാടകരെ തീരുമാനിക്കാൻ എഐഎഫ്എഫിനു കോടതി അനുമതി നല്‍കി.
ഐഎസ്എല്‍ നടത്താൻ പുതിയ ടെൻഡർ വിളിക്കാമെന്നാണ് ഉത്തരവ്. ടെൻഡർ സുതാര്യമായിരിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എഐഎഫ്ഐ ഭരണഘടന സംബന്ധിച്ച ഹർജിയിൽ കോടതി വിധി പറഞ്ഞില്ല.
എല്ലാ ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അപകടം പറ്റിയവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്നതായി പരാതികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. യോഗത്തിൽ ആരോഗ്യ മന്ത്രിയും പങ്കെടുത്തു.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിൻ്റെ വിലക്കുറച്ച് റഷ്യ. ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ കുറയും.
ഈ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ക്രൂഡ് ഓയിലിനാണ് വിലക്കിഴിവ് നൽകുക.
എറണാകുളം ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. 12.50 ലക്ഷം തട്ടിയ സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. തൃക്കാക്കര സ്വദേശി സാജ് ശ്രീജേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഓൺലൈൻ ട്രേഡിംഗ് കുറഞ്ഞ നിരക്കിൽ പഠിപ്പിക്കുന്നുവെന്ന പരസ്യം ഇൻസ്റ്റാഗ്രാമിൽ നൽകിയായിരുന്നു തട്ടിപ്പ്. 5paisa v592 Traders Hub എന്ന വാട്സ്‍ആപ്പ് ഗ്രൂപ്പ് അംഗമാക്കിയായിരുന്നു തട്ടിപ്പ്.
ഗ്രൂപ്പ് അഡ്മിനുകളിലൊരാളായ തനുശ്രീ എന്ന് പേര് പറഞ്ഞയാൾ ഓൺ ലൈൻ ട്രെഡിങ്ങില്‍ ക്യാഷ് നിക്ഷേപിച്ചാൽ ഉയർന്ന ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സന്ദീപ് എന്ന പേരിലുള്ളയാളെ പരിചയപ്പെടുത്തിയും തനുശ്രീ തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു.
2025 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയത്. സന്ദീപ്, തനുശ്രീ എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.