ബിഹാർ: ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങളെ മാറ്റിനിർത്തി, ഉയർന്ന പോളിങ് ശതമാനമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. വിധി അനുകൂലമാകുമെന്നും ബിഹാറിൽ ഭരണമാറ്റം ഉണ്ടാകുമെന്നും മഹാസഖ്യം വിലയിരുത്തുന്നു. കന്നിയങ്കത്തിന് ഇറങ്ങിയ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി നേടുന്ന വോട്ടുകളും നിർണായകമാകും.
ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഇരു മുന്നണികളുടേയും അവകാശവാദം. ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ.
1303 സ്ഥാനാർഥികളാണ് ബിഹാറിൽ ജനവിധി തേടിയത്. ഇതിൽ 136 പേർ വനിതകളാണ്. ആകെ വിധിയെഴുതുന്ന 3.7 കോടി വോട്ടർമാരിൽ 1.74 കോടി സ്ത്രീകളാണ്. 2020 ൽ ഈ 122 മണ്ഡലങ്ങളിൽ നിന്നായി ബിജെപിക്ക് 42 സീറ്റാണ് ലഭിച്ചത്. ആർജെഡിക്ക് 33 ഉം ജെഡിയുവിന് 20 ഉം കോൺഗ്രസിന് 11 ഉം ഇടതിന് അഞ്ച് സീറ്റും ഈ മേഖലകളിൽ നിന്നായി ലഭിച്ചിരുന്നു.