കച്ച്: പ്രണയത്തിന് അതിരുകളില്ലെന്ന് പറയാറുണ്ട്. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പ്രണയം സഫലമാകാൻ രാജ്യാതിർത്തി കടന്നെത്തിയ കമിതാക്കളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലേക്ക് കാൽനടയായി യാത്ര ചെയ്തെത്തിയ കമിതാക്കളാണ് പിടിയിലായത്.
അധികൃതർ പറയുന്നതനുസരിച്ച് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനി ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച രാത്രി പോപ്പറ്റും ഗൗരിയും പലായനം ചെയ്തു, ഇരുവരും കാൽനടയായാണ് യാത്ര ചെയ്തത്. കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെത്തിയ കമിതാക്കളെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. 1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കുടുംബങ്ങൾ വിവാഹത്തിന് എതിരായതിനാൽ ഒളിച്ചോടിയതാണെന്ന് ദമ്പതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഒക്ടോബർ എട്ടിന് അതിർത്തിയിൽ സമാനമായ രീതിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ബന്ധപ്പെട്ട ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുമെന്നും ബലാസോർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.