

ഡൽഹി: ജന്തർമന്തറിൽ നടന്ന സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും സമരത്തിനൊരുങ്ങി സിജെപി. സെപ്റ്റംബർ 5ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സിജെപി അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക.
കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിന് പിന്നാലെയാണ് പുതിയ സമര പ്രഖ്യാപനം. മാർച്ചിൽ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികളും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു.
പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പട്ടിക നൽകിയില്ലെന്നും സിജെപി ആരോപിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സിജെപി വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.