

കൊല്‍ക്കത്ത: അഭിഷേക് ബാനര്‍ജിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. മമത ബാനര്‍ജി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിഭാഗം പേരും വിട്ടു നിന്നു. എണ്‍പത് എംഎല്‍എമാരില്‍ ഇരുപത് പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. പ്രതിസന്ധി ഇല്ലെന്നും ബിജെപി ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത പറഞ്ഞു.
അറുപതോളം എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്. ഇതോടെ യോഗം റദ്ദാക്കുകയായിരുന്നു. തൃണമൂല്‍ നേതാക്കള്‍ക്കെതിരായ ആതിക്രമങ്ങളില്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനാലാണ് യോഗത്തിനെത്താന്‍ കഴിയാതിരുന്നത് എന്നാണ് പാര്‍ട്ടി നല്‍കിയ ഔദ്യോഗിക വിശദീകരണം.
പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ സഹായിക്കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനുമായി എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ തുടരുകയാണെന്നും തൃണമൂല്‍ പറയുന്നു.
ഒരു ദിവസത്തെ ഇടവേളയിലാണ് എംപിമാരായ അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജിക്കുമെതിരെ തെരുവില്‍ ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കാണാന്‍ പോകുന്നതിനിടെയാണ് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്ക് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ആക്രമണത്തിനിടെ അഭിഷേക് ബാനര്‍ജിയെ ആരോ ഹെല്‍മെറ്റ് ധരിപ്പിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൂടി ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ അഭിഷേക് കൊല്ലപ്പെടുമായിരുന്നുവെന്നും നെഞ്ചില്‍ രക്തം കട്ടപിടിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടാവുന്ന അതിക്രമങ്ങളില്‍ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുംവഴിയാണ് എംപി കല്യാണ്‍ ബാനര്‍ജിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. തലയ്ക്കആമ് കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജി യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗത്തിലേക്ക് ഭൂരിഭാഗം പേരും എത്താതായതോടെ റദ്ദാക്കുകയായിരുന്നു.