എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങള്‍ എല്ലാം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഉത്തരവിട്ട് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). അഹമ്മദാബാദില്‍ വിമാനാപകടത്തിന് പിന്നാലെയാണ് ഡിജിസിഎ നടപടി. വിമാനത്തിലുണ്ടായിരുന്ന 241 പേരടക്കം 265 പേരാണ് ദുരന്തത്തിൽ മരിച്ചത്.
മുന്‍ കരുതല്‍ എന്ന നിലയ്ക്ക് ജെന്‍ക്‌സ് എഞ്ചിനുകളോട് കൂടിയ ബി787-8/9 വിമാനങ്ങള്‍ക്ക് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പരിശോധിക്കേണ്ട ഘടകങ്ങള്‍
1. ഇന്ത്യയില്‍ നിന്നും വിമാനം എടുക്കുന്നതിന് മുമ്പ് ഒറ്റത്തവണ പരിശോധന നടത്തണം.
* ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട മറ്റു പരിശോധനയും നടത്തണം.
* ക്യാബിന്‍ എയര്‍ കംപ്രസ്സറും ബന്ധപ്പെട്ട മേഖലയും പരിശോധിക്കണം.
* ഇലക്ട്രോണിക് എഞ്ചിന്‍ കണ്‍ട്രോള്‍- സിസ്റ്റം ചെക്ക്
* ഹൈഡ്രോളിക് സിസ്റ്റം പരിശോധന
*ടേക്ക്-ഓഫ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം
2. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാന്‍സിറ്റ് പരിശോധനയില്‍ 'ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ഷനും' ഏര്‍പ്പെടുത്തും.
3. രണ്ടാഴ്ചയ്ക്കകം പവര്‍ അഷ്വറന്‍സ് പരിശോധന
4. ബി787-8/9 വിമാനത്തിന് കഴിഞ്ഞ 15 ദിവസത്തിനിടെ ശ്രദ്ധയില്‍പ്പെട്ട ആവര്‍ത്തിച്ചുള്ള തകരാറുകള്‍ അറ്റകുറ്റപ്പണി നടത്തി എത്രയും വേഗം അവസാനിപ്പിക്കണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഏതാനും മിനുട്ടുകളില്‍ക്കുള്ളില്‍ കൂപ്പുകുത്തുകയായിരുന്നു. അപകടത്തില്‍ 265 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും മരിച്ചിരുന്നു. വിമാനം മെഡിക്കല്‍ കോളേജ് മെസ്സിലേക്ക് ഇടിച്ചിറങ്ങിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.
എന്താണ് അപകടകാരണം എന്ന് ഇപ്പോഴും വ്യക്തമല്ല. ബ്ലാക്ക് ബോക്‌സില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അപകട കാരണത്തിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചരാപു അറിയിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായാകും അന്വേഷണം. വിഷയം വിശദമായി പരിശോധിക്കുന്നതിനായി ഒന്നിലധികം മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും ഈ കമ്മിറ്റി പ്രവര്‍ത്തിക്കുമെന്നാണ് രാം മോഹന്‍ നായിഡു എക്‌സിലൂടെ അറിയിച്ചത്.